ലോക്ക്ഡൗൺ ലംഘിച്ച് കർണാടക മുഖ്യമന്ത്രിയുടെ മകെൻറ ക്ഷേത്ര സന്ദർശനം: നടപടിയുടെ വിശദാംശം അറിയിക്കണമെന്ന് ഹൈക്കോടതി
text_fieldsബംഗളൂരു: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കെ, മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറുമായ ബി.വൈ. വിജയേന്ദ്രയും കുടുംബവും ക്ഷേത്ര ദർശനം നടത്തിയ സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ അറിയിക്കണമെന്ന് കർണാടക ഹൈകോടതി. ലെറ്റ്സ്കിറ്റ് ഫൗണ്ടേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ, ജസ്റ്റിസ് സുരാജ് ഗോവിന്ദരാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാറിന് നോട്ടീസ് അയക്കാൻ നിർദേശിച്ചത്. ജൂൺ മൂന്നിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ലെറ്റ്സ്കിറ്റ് ഫൗണ്ടേഷനുവേണ്ടി അഭിഭാഷകനായ പുത്തിഗെ ആർ. രമേശ് നൽകിയ ഹരജിയിൽ ഭരണ^പ്രതിപക്ഷ പാറട്ടികൾ ഒരുപോലെ കോവിഡ് ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി. തുടർന്ന് കഴിഞ്ഞയാഴ്ച ഇക്കാര്യത്തിൽ ഹൈക്കോടതി സർക്കാറിൽനിന്ന് വിശദീകരണം തേടിയിരുന്നു.
ലോക്ക് ഡൗൺ നിയമം ലംഘിച്ചുകൊണ്ട് മൈസൂരു നഞ്ചൻകോടിലെ ശ്രീകണ്ഠേശ്വര സ്വാമി ക്ഷേത്രത്തിലാണ് വിജയേന്ദ്രയും ഭാര്യയും സന്ദർശനം നടത്തിയത്.
ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് യാത്ര ചെയ്ത് ക്ഷേത്ര ദർശനം നടത്തിയ സംഭവത്തിൽ ബി.വൈ. വിജയേന്ദ്രക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം പൊലീസിന് േകസെടുക്കാൻ കഴിയുമോ എന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ ആരാഞ്ഞിരുന്നു. ഇക്കാര്യത്തിൽ മേയ് 25നുള്ളിൽ വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നു. സർക്കാർ വിശദീകരണം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും കോടതിയുടെ ഇടപെടൽ. ലോക്ക് ഡൗണിൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജില്ല കടന്നുപോകുന്നതിന് നിയന്ത്രണമുണ്ട്. അതുപോലെ ക്ഷേത്ര സന്ദർശനത്തിനും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് വിജയേന്ദ്രക്ക് വി.ഐ.പി പരിഗണന ലഭിച്ചത്. മേയ് 18നാണ് വിജയേന്ദ്രയും ഭാര്യയും ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്ര ദർശനത്തിനും പൂജക്കുംശേഷം കപില നദിക്കരയിൽ ഭഗിനയും (ജലപൂജ) നടത്തിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.