രാഘവ് ഛദ്ദയുടെ വളഞ്ഞവഴി കൈയോടെ പിടികൂടി ധ്രുവ് റാഠി; കൂടെ മൂന്ന് ഉപദേശവും
text_fieldsന്യൂഡൽഹി: വിശ്വസിച്ച അണികളെ മുഴുവൻ വഞ്ചിച്ച് ഒറ്റ നാൾ കൊണ്ട് ബി.ജെ.പി കൂടാരത്തിലെത്തിയ മുൻ ആപ് എം.പി രാഘവ് ഛദ്ദയുടെ വളഞ്ഞവഴി കൈയോടെ പിടികൂടി പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. പാർട്ടി വിട്ട് സംഘ്പരിവാരത്തിലെത്തിയതിന് പിന്നാലെ 24 ലക്ഷം പേർ രാഘവ് ഛദ്ദയെ അൺഫോളോ ചെയ്തിരുന്നു. ഇതിന്റെ ചമ്മൽ മാറ്റാൻ പണംനൽകി ഫോളോവേഴ്സിനെ വാങ്ങുന്നതാണ് ധ്രുവ് റാഠി പുറത്തുകൊണ്ടുവന്നത്. ഇതിനുപിന്നാലെ മൂന്ന് ഉപദേശവും അദ്ദേഹം ഛദ്ദയ്ക്ക് നൽകി.
ഛദ്ദയെ പുതുതായി ഫോളോ ചെയ്ത അക്കൗണ്ടുകളിൽ ഭൂരിഭാഗവും ഈ മാസം ക്രിയേറ്റ് ചെയ്തവയാണെന്നും മിക്കതിനും ഫോളോവേഴ്സ് എണ്ണം പൂജ്യമാണെന്നും ധ്രുവ് ചൂണ്ടിക്കാട്ടി. ‘ഭൂരിഭാഗം ആളുകളും എനിക്ക് ആശംസകൾ നേരുകയാണ്’ എന്ന ഛദ്ദയുടെ വിഡിയോക്കെതിരെയും റാഠി പരിഹാസവുമായി രംഗത്തെത്തി. ‘ശരിയാണ്, കഴിഞ്ഞ മൂന്ന് ദിവസമായി നിങ്ങൾക്ക് ഒരുപാട് മെസ്സേജുകൾ വരുന്നുണ്ടാവാം. 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ അൺഫോളോ ചെയ്യപ്പെട്ട ആൾ എന്ന നിലയിൽ നിങ്ങൾ ലോക റെക്കോർഡ് തകർത്തതുകൊണ്ടാണത്’ -അദ്ദേഹം പരിഹസിച്ചു. നാണമില്ലായ്മയുടെ അങ്ങേ അറ്റമാണിതെന്നും ധ്രുവ് റാഠി പറഞ്ഞു.
‘പണംനൽകി ഫോളോവേഴ്സിനെ വാങ്ങുന്നതിന്റെ തെളിവ് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. ഇദ്ദേഹത്തിന്റെ പ്രൊഫൈലിൽ പോയി ഫോളോവേഴ്സിൽ ക്ലിക്ക് ചെയ്യൂ. അവിടെ പ്രൊഫൈൽ പിക്ചർ പോലുമില്ലാത്ത ധാരാളം പേരെ നിങ്ങൾക്ക് കാണാൻ കഴിയും. സ്ക്രോൾ ചെയ്തുകൊണ്ടേയിരിക്കൂ. ഇവയ്ക്കൊന്നിനും പ്രൊഫൈൽ പിക്ചർ ഇല്ല. ഇവയിൽ ക്ലിക്ക് ചെയ്ത് നോക്കൂ, ഈ അക്കൗണ്ടുകൾക്കെല്ലാം പൂജ്യം ഫോളോവേഴ്സ് ആണ് ഉള്ളത്. ചിലർ വെറും നാലോ അഞ്ചോ പേരെ മാത്രമാണ് ഫോളോ ചെയ്യുന്നത്. ഇവയെല്ലാം ബോട്ട് (bot) അക്കൗണ്ടുകളാണ്.
ഇവയുടെ 'എബൗട്ട് ദിസ് അക്കൗണ്ട്' എന്നതിൽ ക്ലിക് ചെയ്താൽ അവർ എക്സിൽ ജോയിൻ ചെയ്ത തീയതി കാണാൻ കഴിയും. രണ്ട് ദിവസം മുമ്പാണ് ഈ അക്കൗണ്ടുകളെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. ഛദ്ദയുടെ ഏത് ഫോളോവേഴ്സിനെ എടുത്ത് നോക്കിയാലും 2026 ഏപ്രിലിൽ ക്രിയേറ്റ് ചെയ്ത അക്കൗണ്ടുകളാണവ.
എന്നിട്ട്, ‘ഭൂരിഭാഗം ആളുകളും എനിക്ക് ആശംസകൾ നേരുകയാണ്’ എന്ന് ഇയാൾ വിഡിയോ ഇറക്കി പറയുന്നു. നാണമില്ലായ്മയുടെ അങ്ങേ അറ്റമാണിത്. ശരിയാണ്, കഴിഞ്ഞ മൂന്ന് ദിവസമായി നിങ്ങൾക്ക് ഒരുപാട് മെസ്സേജുകൾ വരുന്നുണ്ടാവാം. 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ അൺഫോളോ ചെയ്യപ്പെട്ട ആൾ എന്ന നിലയിൽ നിങ്ങൾ ലോക റെക്കോർഡ് തകർത്തതിനുള്ള ആശംസകൾ ആയിരിക്കും അത്.
എനിക്ക് മൂന്ന് ഉപദേശങ്ങൾ നിങ്ങൾക്ക് നൽകാനുണ്ട്: ഒന്ന്: നിങ്ങളുടെ ബാക്കിയുള്ള സൽപ്പേരെങ്കിലും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ എം.പി സ്ഥാനം രാജി വെക്കൂ, നിങ്ങളുടെ കസേര ഒഴിയൂ.
രണ്ട്: ഈ ഇൻസ്റ്റാഗ്രാം ബോട്ട് ഫോളോവേഴ്സിന്റെ കുഴപ്പം എന്താണെന്ന് അറിയാമോ? ഇൻസ്റ്റാഗ്രാം കൃത്യമായ ഇടവേളകളിൽ ഈ ബോട്ടുകളെ നീക്കം ചെയ്തുകൊണ്ടിരിക്കും. അതുകൊണ്ട് കുറച്ചു കഴിയുമ്പോൾ നിങ്ങളുടെ ഫോളോവേഴ്സിന്റെ എണ്ണം തനിയെ കുറയാൻ തുടങ്ങും. അതുകൊണ്ട് ഈ ചിലവ് കൂടി കണക്കിലെടുത്തോളൂ.
മൂന്ന്: ഓർക്കുക, ഏത് ജനതയാണോ നിങ്ങളെ ഉയരങ്ങളിലെത്തിച്ചത്, അതേ ജനതയ്ക്ക് തന്നെ നിങ്ങളെ താഴെയിറക്കാനും കഴിയും’ -ധ്രുവ് റാഠി എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
ആം ആദ്മി പാർട്ടിക്കുള്ളിൽ വൻ പിളർപ്പ് രൂപപ്പെടുത്തിക്കൊണ്ടാണ് രാഘവ് ഛദ്ദയുൾപ്പെടെ ഏഴ് ആപ് എംപിമാർ ബി.ജെ.പിയിലേക്ക് കൂടുമാറിയത്. രാജ്യസഭയിലെ ഉപനേതൃ സ്ഥാനത്ത് നിന്ന് രാഘവ് ഛദ്ദയെ നീക്കിയതിനെ തുടർന്നാണ് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടു തുടങ്ങിയത്. ഇതിനു പിന്നാലെ ബി.ജെ.പി.യിലേക്ക് രാഘവ് ഛദ്ദ പോകുമെന്ന സൂചന വന്നിരുന്നു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ നിന്നും മോദിയെ വിമർശിക്കുന്ന പോസ്റ്റുകളെല്ലാം രാഘവ് ഛദ്ദ നീക്കം ചെയ്തിരുന്നു. തന്‍റെ ഡിജിറ്റൽ ഹിസ്റ്ററി മുഴുവൻ മായ്ച്ചുകളഞ്ഞ് ഛദ്ദ സ്വയം മാറാൻ ശ്രമിക്കുകയാണെന്നാണ് ആം ആദ്മി പാർട്ടി ഡൽഹി കൺവീനർ സൗരഭ് ഭരദ്വാജ് എക്‌സില്‍ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

