വിമാനങ്ങളിലെ അതിക്രമം: കർശന നടപടിയുമായി ഡി.ജി.സി.എ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിമാനയാത്രക്കിടെ യാത്രക്കാർ നടത്തുന്ന അതിക്രമങ്ങളും മോശം പെരുമാറ്റവും തടയുന്നതിനായി പുതിയ മാർഗനിർദേശവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). വിമാനയാത്രക്കിടെ മോശമായി പെരുമാറുന്ന യാത്രക്കാരെ റിപ്പോർട്ട് ചെയ്യണമെന്ന് എയർലൈനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വിമാനയാത്ര ചെയ്യുന്ന യാത്രക്കാരെയും വസ്തുക്കളെയും സുരക്ഷിതമാക്കാനാണ് നടപടികളെന്ന് അധികൃതർ അറിയിച്ചു.
മോശമായി പെരുമാറുന്ന യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നും ഡി.ജി.സി.എയുടെ ഉത്തരവിൽ പറയുന്നുണ്ട്. വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലും ഇത്തരം സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കുന്ന നടപടിക്രമങ്ങൾ (SOP) നടപ്പിലാക്കാൻ എയർലൈനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഡി.ജി.സി.എ മേധാവി ഫൈസ് അഹമ്മദ് കിദ്വായ് നിർദേശിച്ച ഈ പുതിയ കരട് നിയമങ്ങൾ അനുസരിച്ച് വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലും യാത്രക്കാരുടെ അതിക്രമങ്ങൾ തടയാൻ എയർലൈനുകൾ കർശനമായ നടപടിക്രമങ്ങൾ രൂപീകരിക്കണം. ഇതിനായി യാത്രക്കാരുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന വിമാനത്താവളത്തിലെ ജീവനക്കാർക്കും വിമാനത്തിനുള്ളിലെ ജീവനക്കാർക്കും കൃത്യമായ പരിശീലനം നൽകാനും നിർദേശിക്കുന്നുണ്ട്.
പുതിയ മാർഗനിർദേശങ്ങൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന യാത്രക്കാർക്കും ബാധകമായിരിക്കും. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പുറമേ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികൾക്കും ഇത് ബാധകമാണ്.
യാത്രക്കാരുടെ മോശം പെരുമാറ്റത്തെ അതിന്റെ തീവ്രത അനുസരിച്ച് നാല് വിഭാഗങ്ങളായി ഡി.ജി.സി.എ തരംതിരിച്ചിട്ടുണ്ട്.
ഘട്ടം 1: മോശം ആംഗ്യങ്ങൾ കാണിക്കുക, വാക്കാലുള്ള അധിക്ഷേപം, മദ്യപിച്ച് ബഹളമുണ്ടാക്കുക തുടങ്ങിയവ.
ഘട്ടം 2: ശാരീരികമായ ഉപദ്രവങ്ങൾ. തള്ളുക, ചവിട്ടുക, അടിക്കുക, കടന്നുപിടിക്കുക, ലൈംഗിക അതിക്രമം അല്ലെങ്കിൽ മോശമായ രീതിയിലുള്ള സ്പർശനം.
ഘട്ടം 3: ജീവന് ഭീഷണിയാകുന്ന പെരുമാറ്റങ്ങൾ. വിമാനത്തിന്റെ പ്രവർത്തന സംവിധാനങ്ങൾ കേടുവരുത്തുക, ശ്വാസം മുട്ടിക്കാൻ ശ്രമിക്കുക, കണ്ണിന് പരിക്കേൽപ്പിക്കുകയോ വധശ്രമം നടത്തുകയോ ചെയ്യുക.
ഘട്ടം 4: കോക്ക്പിറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയോ അല്ലെങ്കിൽ കയറുകയോ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

