മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഗുർമീത് സിങിനെ കുറ്റവിമുക്തനാക്കി
text_fieldsചണ്ഡീഗഡ്: മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയകേസിൽ വിവാദ ആൾദൈവം ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. പത്രപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയുടെ കൊലപാതക കേസിലാണ് കോടതി ഗുർമീതിനെ കുറ്റവിമുക്തനാക്കിയത്. ദേര തലവൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് ഏഴ് വർഷത്തിന് ശേഷമാണ് കോടതി കുറ്റവിമുക്തനാക്കിയത്.
ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് വിക്രം അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. 2002 ഒക്ടോബറിൽ 24 നാലിയിരുന്നു ഛത്രപതിയെ അദ്ദേഹത്തിന്റെ വീടിന് പുറത്ത് വെടിവച്ചുകൊന്നത്. സിർസയിലെ ദേര ആസ്ഥാനത്ത് അനുയായികളായ വനിതകളെ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിക്കുന്ന ഒരു അജ്ഞാത കത്ത് അദ്ദേഹത്തിന്റെ പത്രമായ 'പൂര സച്ച്' പ്രസിദ്ധീകരിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം.
2019ൽ പഞ്ച്കുള സി.ബി.ഐ കോടതി ഗുർമീതിനെയും മറ്റ് മൂന്ന് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശക്ഷിച്ചിരുന്നു. 50000 രുപ പിഴ അടക്കാനും കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെ ഗുർമീത് അപ്പീൽ നൽകുകയായിരുന്നു.
തന്റെ രണ്ട് ശിഷ്യന്മാരെ ബലാത്സംഗം ചെയ്തതിന് 2017-ൽ ലഭിച്ച 20 വർഷത്തെ തടവും സിങ് അനുഭവിക്കുന്നുണ്ട്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന്, ഹരിയാനയിലെ റോഹ്തക്കിലെ സുനാരിയ ജയിലിലാണ് ഗുർമീത്. മുൻ ദേര മാനേജർ രഞ്ജിത് സിങ് വധക്കേസിൽ 2002 ലെ കൊലപാതക കേസിൽ ഹൈക്കോടതി 2024 മെയ് മാസത്തിൽ ഗുർമീതിനെ കുറ്റവിമുക്തനാക്കിയിരുന്നു. ആൾദൈവത്തിനെതിരായ വിവിധ കേസുകളിൽ പഞ്ചാബിൽ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

