‘രാമനഗര’ ജില്ലക്ക് പേരുമാറ്റം ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി
text_fieldsബംഗളൂരു: രാമനഗര ജില്ലയുടെ പേര് ‘ബംഗളൂരു സൗത്ത്" ആക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകി. രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ, ഹാരോഹള്ളി താലൂക്കുകൾ ചേർന്നതാണ് രാമനഗര ജില്ല. രാമനഗരയാണ് ജില്ല ആസ്ഥാനം.
നഗരത്തിൽനിന്ന് മാറിയാണ് ഈ താലൂക്കുകൾ. ബംഗളൂരു സൗത്ത് എന്നു പേരുവരുന്നതോടെ ബംഗളൂരു വികസനപദ്ധതികളുടെ ഗുണഫലങ്ങൾ ഇവിടേക്കും ലഭിക്കും. പുതിയ ജില്ല സൃഷ്ടിക്കുകയല്ല, നിലവിലെ ജില്ലയുടെ പേരുമാറ്റുകയാണ് ചെയ്യുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ഡി.കെ. ശിവകുമാർ അറിയിച്ചു.
ദൊഡ്ഡബല്ലാപുര, നെലമംഗല, യെലഹങ്ക, ദേവനഹള്ളി, അനെകൽ, ബംഗളൂരു സൗത്ത്, ബംഗളൂരു ഈസ്റ്റ്, ഹൊസകോട്ടെ, രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ താലൂക്കുകൾ ചേർന്നാണ് ആദ്യം ബംഗളൂരു ജില്ല രൂപംകൊണ്ടതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
1986ൽ ദൊഡ്ഡബല്ലാപുര, നെലമംഗല, ദേവനഹള്ളി, ഹൊസകോട്ടെ, ചന്നപട്ടണ, രാമനഗര, മാഗഡി, കനകപുര താലൂക്കുകളെ ഉൾപ്പെടുത്തി ബംഗളൂരു റൂറൽ ജില്ല നിലവിൽവന്നു. 2007ൽ ഇതിൽ നിന്ന് മാഗഡി, കനകപുര, ചന്നപട്ടണ, രാമനഗര താലൂക്കുകൾ ചേർത്ത് രാമനഗര ജില്ല രൂപവത്കരിക്കുകയായിരുന്നു.‘‘ഞങ്ങൾ ഞങ്ങളുടെ വ്യക്തിത്വത്തെ വീണ്ടെടുക്കാനാണ് ഇപ്പോഴത്തെ ശ്രമം’’ -ശിവകുമാർ പറഞ്ഞു. രാമനഗര ജില്ലയുടെ പേരുമാറ്റം മന്ത്രിസഭ യോഗത്തിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. പേരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാര സ്വാമി പറഞ്ഞു. താൻ വീണ്ടും കർണാടക മുഖ്യമന്ത്രിയായാൽ പേര് പൂർവസ്ഥിതിയിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.