പാക് അതിർത്തിയിലെ 15 കിലോമീറ്ററിനുള്ളിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റണമെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിലെ 15 കിലോമീറ്ററിനുള്ളിലെ എല്ലാ അനധികൃത നിർമാണങ്ങളും പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതുസംബന്ധിച്ച് രാജസ്ഥാനിലെ അഞ്ച് അതിർത്തി ജില്ലകളിലെ ജില്ലാ മജിസ്ട്രേറ്റുമാർക്കും പൊലീസ് സൂപ്രണ്ടുമാർക്കും നിർദേശം നൽകി. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ജില്ലകളുടെ സുരക്ഷാ സംബന്ധമായ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായി രാജസ്ഥാനിലെ ബിക്കാനീറിൽ ബുധനാഴ്ച ചേർന്ന ഉന്നതതല സുരക്ഷ അവലോകന യോഗത്തിലാണ് നിർദേശം.
അന്താരാഷ്ട്ര അതിർത്തിയുടെ 0-15 കിലോമീറ്റർ പരിധിയിലുള്ള നിയമവിരുദ്ധ നിർമാണങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയം കർശനമായി നടപ്പിലാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. നുഴഞ്ഞുകയറ്റം, മയക്കുമരുന്ന് കള്ളക്കടത്ത്, കൈയേറ്റം, തീവ്രവാദ ധനസഹായം, മറ്റ് അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നിവ ഫലപ്രദമായി നേരിടാനുള്ള ശ്രമങ്ങൾ വർധിപ്പിക്കണമെന്നും അമിത് ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
അതിർത്തി പ്രദേശങ്ങളിലെ ബാങ്കിങ് ഇടപാടുകൾ പരിശോധിക്കുന്നത് ശക്തമാക്കാൻ കലക്ടർമാർക്ക് കൂടുതൽ അധികാരവും ഉത്തരവാദിത്തവും നൽകിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിർത്തിജില്ലകളിലെ കുറ്റകൃത്യങ്ങൾക്കും മയക്കുമരുന്ന് വ്യാപനത്തിനും പിന്നിലെ ശൃംഖലകളെയും സാമ്പത്തിക സ്ത്രോതസുകളെയും കുറിച്ച് വിശദമായി പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

