ദാറുൽ ഉലൂം ദയൂബന്ദ് ബുൾഡോസർ ഉപയോഗിച്ച് തകർക്കണം: വിദ്വേഷ പ്രസ്താവനയുമായി ഹിന്ദു രക്ഷാ ദൾ നേതാവ്
text_fieldsലഖ്‌നൗ: പ്രമുഖ ഇസ്ലാമിക മതപാഠശാലയായ ദാറുല്‍ ഉലൂം ദയൂബന്ദിനെതിരെ തീവ്ര വിദ്വേഷ പരാമർശങ്ങളുമായി ഹിന്ദു രക്ഷാ ദൾ അധ്യക്ഷൻ പിങ്കി ചൗധരി. ദാറുൽ ഉലൂം ഭീകരരുടെ താവളമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുൾഡോസറുകൾ ഉപയോഗിച്ച് ഇത് ഇടിച്ചുനിരത്താൻ തയ്യാറാകണമെന്നും ചൗധരി ആവശ്യപ്പെട്ടു. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് ആണ് ചൗധരിയുടെ വിദ്വേഷ പരാമർശങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ടത്.
ഗാസിയാബാദിലെ ഖോദ മേഖലയിൽ കൊല്ലപ്പെട്ട സൂര്യ എന്ന യുവാവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു മാധ്യമങ്ങളോട് ചൗധരിയുടെ വിവാദ പ്രതികരണം. ഹിന്ദുക്കൾക്കെതിരായ കൊലപാതക ആസൂത്രണങ്ങൾ നടക്കുന്നത് ദാറുൽ ഉലൂമിലാണെന്നും അതിനാൽ യു.പി സർക്കാർ അടിയന്തരമായി ബുൾഡോസറുകൾ ഉപയോഗിച്ച് ഇത് പൂർണ്ണമായും പൊളിച്ചുമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിൽ മാത്രം ഒതുങ്ങേണ്ടതല്ല നടപടിയെന്നും രാജ്യത്തുടനീളമുള്ള മുഴുവൻ പള്ളികളും മദ്രസകളും പൊളിച്ചുമാറ്റണമെന്നും ചൗധരി പ്രസ്താവിച്ചു.മദ്രസകളും പള്ളികളും ഇല്ലാതാക്കിയാൽ മാത്രമേ ഹിന്ദുക്കൾ കൊല ചെയ്യപ്പെടുന്നതും ലവ് ജിഹാദും അവസാനിക്കൂ എന്നായിരുന്നു ഇയാളുടെ വിദ്വേഷ പ്രസ്താവന. തീവ്ര വർഗീയ പരാമർശങ്ങൾ അടങ്ങിയ ഇദ്ദേഹത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിദ്വേഷ പ്രസംഗത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

