ഡൽഹി നിശബ്ദ പ്രചാരണത്തിലേക്ക്; വോട്ടെടുപ്പ് ബുധനാഴ്ച ഏഴ് മുതൽ
text_fieldsന്യൂഡൽഹി: ഒരുമാസത്തോളം നീണ്ട ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിെന്റ പരസ്യപ്രചാരണത്തിന് പരിസമാപ്തി. ചൊവ്വാഴ്ച നിശ്ശബ്ദ പ്രചാരണത്തിന്റെ വേളയാണ്. ബുധനാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. പ്രചാരണം ശക്തമാക്കി ആം ആദ്മി പാർട്ടിയും ബി.ജെ.പിയും കോൺഗ്രസും കളം നിറഞ്ഞതോടെ വാശിയേറിയ പോരാട്ടത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്.
ഹാട്രിക് ഭരണനേട്ടം ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി മത്സരത്തിനിറങ്ങുമ്പോൾ ബി.ജെ.പിക്ക് അട്ടിമറിയും കോൺഗ്രസിന് വോട്ടുശതമാനത്തിലെ വർധനയുമാണ് ലക്ഷ്യം. ഏതാനും സീറ്റുകൾ ജയിക്കാനാകുമെന്നും പാർട്ടി സ്വപ്നം കാണുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവരാണ് പ്രചാരണം നയിച്ചത്. ആം ആദ്മി പാർട്ടിയുടെ വികസന മോഡലും ക്ഷേമ പദ്ധതികളും ഡൽഹി മദ്യനയ അഴിമതിയും യമുന നദിയിലെ മലിനീകരണവുമടക്കം സജീവ ചർച്ചയായ തെരഞ്ഞെടുപ്പിനെ ദേശീയരാഷ്ട്രീയവും ഉറ്റുനോക്കുകയാണ്.
വിവിധ ജനക്ഷേമ പദ്ധതികൾക്കൊപ്പം ക്ഷേത്രങ്ങളിലെ മുഴുവന്‍ പൂജാരിമാര്‍ക്കും ഗുരുദ്വാരകളിലെ ഗ്രന്ഥകന്മാര്‍ക്കും മാസം 18,000 രൂപ വീതം നല്‍കുന്ന പൂജാരി ഗ്രന്ഥി സമ്മാന്‍ യോജനയുടെ പ്രഖ്യാപനവുമായി ഹിന്ദുക്ഷേമത്തിനൊപ്പമുള്ള സര്‍ക്കാറാണ് തങ്ങളുടേതെന്ന പ്രഖ്യാപനവും ആം ആദ്മി പാർട്ടി നടത്തി. അതേസമയം, നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാൻ എൻ.ഡി.എ സഖ്യത്തിലെ എം.എൽ.എമാരും ബി.ജെ.പി മന്ത്രിമാരുമടക്കമുള്ളവരെ രംഗത്തിറക്കിയാണ് ബി.ജെ.പിയുടെ ജീവൻമരണ പോരാട്ടം. ജാതി-മതപരിഗണന അടിസ്ഥമാക്കി 70 മണ്ഡലങ്ങളിലും രണ്ട് എം.പിമാരെ വീതം നിയോഗിച്ചിരുന്നു. വാഗ്ദാനങ്ങളിലും എ.എ.പിയോട് മത്സരിക്കുന്നതായിരുന്നു ബി.ജെ.പിയുടെ തന്ത്രം. അവസാന ലാപ്പിൽ കോൺഗ്രസും പ്രചാരണം ശക്തമാക്കി. ജനപ്രിയ വാഗ്ദാനങ്ങളുമായി രാഹുലും പ്രിയങ്കയുമടക്കമുള്ളവർ കളം നിറഞ്ഞതോടെ പ്രചാരണരംഗം ചൂടുപിടിച്ചു. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.
അവസാന ലാപ്പിലും വീറോടെ...
ന്യൂഡൽഹി: പരസ്യപ്രചാരണത്തിൻറെ അവസാന മണിക്കൂറുകളിലും രാജ്യതലസ്ഥാനത്ത് പ്രചാരണത്തിന് വീറും വാശിയുമേറെയായിരുന്നു. പ്രമുഖ നേതാക്കളെല്ലാം തന്നെ പ്രചാരണത്തിനായി രംഗത്തിറങ്ങി.
സത്യസന്ധരായ മനുഷ്യരുടെ പാർട്ടിയോ ഗുണ്ടകളുടെ പാർട്ടിയോ എന്ന് വോട്ടർമാർക്ക് തെരഞ്ഞെടുക്കാമെന്ന് കെജ്രിവാൾ അവസാന ഘട്ട പ്രചാരണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് റാലിയിൽ വ്യക്തമാക്കി. മോദിയുടെ ഡബിൾ എഞ്ചിൻ സർക്കാർ വന്നാൽ എല്ലാവരുടെയും മുകളിലൂടെ കയറിയിറങ്ങുമെന്നും ഛത്തർപൂരിൽ നടന്ന റാലിയിൽ കെജ്രിവാൾ പറഞ്ഞു.
വിദ്യാർഥികളെ ദ്രോഹിക്കുന്ന സർക്കാരാണ് ഡൽഹിലേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒമ്പതാം തരത്തിൽ പ്രകടനം മോശമായാൽ 10-ാം തരത്തിൽ പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് അവസരം നിഷേധിക്കുകയാണ്. ഇത് അവകാശങ്ങളുടെ ലംഘനമാണെന്നും വിദ്യാർഥികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വികസിത ഡൽഹിക്കായി ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ പ്രചാരണപരിപാടിയിൽ ആവശ്യപ്പെട്ടു. ജംഗ്പുര മണ്ഡലത്തിലായിരുന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും കേന്ദ്ര മന്ത്രി അമിത് ഷായുടെയും പ്രചാരണ പരിപാടികൾ ആരംഭിച്ചത്.
കോൺഗ്രസിന് മാത്രമാണ് ഡൽഹിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനാവുകയെന്ന് പ്രിയങ്ക പറഞ്ഞു. കെജ്രിവാളും സിസോദിയയും വ്യാജ വാഗ്ദാനങ്ങൾ നൽകി തട്ടിപ്പ് നടത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ഡൽഹിയുടെ വികസനവും ഷാ ഉറപ്പുനൽകി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മൻ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഹരിയാന മുഖ്യമന്ത്രി നയബ് സിങ് സൈനി, ശിവസേന എം.പി സഞ്ജയ് റൗട്ട് എന്നിവരും വിവിധ പരിപാടികളിൽ പങ്കെടുത്തു. ഇതിനിടെ, ആം ആദ്മി പാർട്ടി പ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ തെരഞ്ഞെടുപ്പ് കമീഷന് കത്തുനൽകി. അതേസമയം, വോട്ടർമാർക്കിടയിൽ വിതരണത്തിനെത്തിച്ച 218 കോടി രൂപ വിവിധ ഏജൻസികൾ പിടികൂടി. വിവിധ സംഭവങ്ങളിലായി 2,703 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായും ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.