ഡൽഹിയിൽ 12കാരിയെ പീഡിപ്പിച്ചത് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് നല്ലനടപ്പിന് പുറത്തിറങ്ങിയ പ്രതി
text_fieldsന്യൂഡൽഹി: 12കാരിയെ വീട്ടിനുള്ളിൽ കയറി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി 2006ൽ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് നല്ലനടപ്പിന് ശിക്ഷാ ഇളവ് ലഭിച്ചയാൾ. 2006ൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് 33കാരനായ പ്രതി കൃഷൻ കുമാർ ജയിലിലായത്. ജീവപര്യന്തം ശിക്ഷ ലഭിച്ചെങ്കിലും 2014ൽ നല്ലനടപ്പിന് ലഭിച്ച ഇളവിൽ പുറത്തിറങ്ങുകയായിരുന്നു.
വീട്ടിൽ കയറി മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാൾ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. പിന്നീട് കുട്ടി മരിച്ചെന്ന് കരുതി ഇയാൾ സ്ഥലംവിടുകയായിരുന്നു.
മോഷണത്തിനായാണ് താൻ വീട്ടിൽ പ്രവേശിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വീട്ടിനകത്തുണ്ടായിരുന്ന കുട്ടി ബഹളം വെച്ചതോടെ മൽപ്പിടുത്തമായി. ഇതിനിടെ തയ്യൽ മെഷീൻ ഉപയോഗിച്ച് കുട്ടിയുടെ തലക്ക് അടിച്ച് വീഴ്ത്തി. കത്രിക ഉപയോഗിച്ചും ക്രൂരമായി ആക്രമിച്ചു. ശേഷം പീഡിപ്പിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ പെൺകുട്ടി എയിംസിൽ ചികിത്സയിലാണ്. നില അതീവഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
കൊലക്കേസിൽ നല്ലനടപ്പിന് 2014ൽ പുറത്തിറങ്ങിയ പ്രതി രക്ഷിതാക്കളുടെ അടുത്തേക്ക് തിരിച്ചുചെന്നെങ്കിലും അവർ കൈയൊഴിഞ്ഞിരുന്നു. ഒരു ഫാക്ടറിയിൽ ജോലി ചെയ്തുതുടങ്ങിയ ഇയാൾ 2016ൽ മോഷണക്കേസിൽ അകത്തായി. നാലുമാസത്തിനകം പുറത്തിറങ്ങി. പിന്നീട് ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ അറസ്റ്റിലായെങ്കിലും പിന്നീട് പരാതിക്കാരൻ കൂറുമാറിയതോടെ പുറത്തിറങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.