ഡൽഹി സ്ഫോടനം: ഡോ. ഉമറിന്റെ വീട് സുരക്ഷാ സേന ബോംബിട്ട് തകർത്തു
text_fieldsഡോ. ഉമറിന്റെ വീട് സുരക്ഷാ സേന തകർത്ത നിലയിൽ
ശ്രീനഗർ: ചെങ്കോട്ടക്ക് സമീപം സ്ഫോടനം നടന്ന കാറിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ജമ്മു കശ്മീർ പുൽവാമ സ്വദേശി ഡോ. ഉമർ നബിയുടെ വീട് സുരക്ഷാ സേന ബോംബിട്ട് തകർത്തു. ഐ.ഇ.ഡി (ഇംപ്രുവൈസ്ഡ് എക്സപ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച് പൊലീസിന്റെ കൂടി സഹായത്തോടെയാണ് വീട് തകർത്തത്.
സ്ഫോടന കേസിൽ അന്വേഷണവും അറസ്റ്റും തുടരുന്നതിനിടെ വ്യാഴാഴ്ച അർധരാത്രിയും ഇന്ന് പുലർച്ചെയുമായാണ് വീട് തകർത്തത്. ഉമറിന്റെ മൂന്ന് ബന്ധുക്കൾ അടക്കം ആറുപേരെ ജമ്മു-കശ്മീരിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചെങ്കോട്ടക്ക് സമീപം പൊട്ടിത്തെറിച്ച ഹ്യൂണ്ടായി ഐ20 കാറിലുണ്ടായിരുന്നത് ഉമർ ആണെന്ന് ഡി.എൻ.എ പരിശോധനയിൽ വ്യക്തമായെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉമറിന്റെ മാതാവിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും ശേഖരിച്ച സാമ്പിളുകളുമായി താരതമ്യം ചെയ്താണ് പൊരുത്തം സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.
ഉമറുമായി ബന്ധപ്പെട്ട മൂന്നാമതൊരു കാർകൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം ചുവന്ന ഇക്കോസ്പോട്ട് കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉമർ ജോലി ചെയ്തിരുന്ന ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ പാർക്കിങ് ഏരിയയിൽനിന്ന് മാരുതി ബ്രസ കാർ കസ്റ്റഡിയിലെടുത്തത്.
സ്ഫോടനത്തിൽ പരിക്കേറ്റ് എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ഇതോടെ മരണം 13 ആയി. 28 പേർക്കാണ് പരിക്കേറ്റത്. അൽഫലാഹ് സർവകലാശാലയുടെ അംഗത്വം ഇന്ത്യൻ യൂനിവേഴ്സിറ്റീസ് അസോസിയേഷൻ താത്കാലികമായി പിൻവലിച്ചിട്ടുണ്ട്.
സ്ഫോടനക്കേസിൽ ഡൽഹിക്ക് പുറമെ ഹരിയാനയിലും പഞ്ചാബിലും ഉത്തർപ്രദേശിലും വ്യാപക പരിശോധനയും അറസ്റ്റും തുടരുകയാണ്. ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് കാൺപൂരിൽനിന്ന് ഡോക്ടറെയും മെഡിക്കൽ വിദ്യാർഥിയെയും കസ്റ്റഡിയിലെടുത്തു. ഒബ്സ്റ്റട്രിക്സ് വിഭാഗം അസി. പ്രഫസർ ഡോ. ഫാറൂഖ്, മെഡിക്കൽ വിദ്യാർഥി അനന്ത്നാഗ് സ്വദേശിയായ ഡോ. മുഹമ്മദ് ആരിഫ് (32) എന്നിവരാണ് പിടിയിലായത്.
സർക്കാർ ഉടമസ്ഥതയിലുള്ള ജി.എസ്.വി.എം മെഡിക്കൽ കോളജിൽ ഒന്നാം വർഷ ഡി.എം (കാർഡിയോളജി) വിദ്യാർഥിയാണ് ആരിഫ്. നസീർബാദ് അശോക് നഗറിൽ ഇയാൾ വാടകക്ക് താമസിക്കുന്ന സ്ഥലത്തും പൊലീസ് പരിശോധന നടത്തി. ഇയാളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനക്കായി പിടിച്ചെടുത്തു. തുടർന്ന് ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോയി. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റുള്ളവർക്കൊപ്പമിരുത്തി ഇയാളെ ചോദ്യം ചെയ്യുമെന്നാണറിയുന്നത്.
അതിനിടെ, പാകിസ്താന്റെ ഐ.എസ്.ഐ പിന്തുണയുള്ള ഗ്രനേഡ് ആക്രമണ സംഘത്തിലെ 10 പേരെ പിടികൂടിയതായി പഞ്ചാബ് പൊലീസ് അറിയിച്ചു. ‘വൈറ്റ് കോളർ ഭീകര സംഘ’വുമായി ബന്ധമുണ്ടെന്ന് കരുതുന്ന 10 പേരെ കശ്മീരിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. ഇതിൽ മൂന്നുപേർ സർക്കാർ ജീവനക്കാരാണ്. അനന്ത്നാഗ്, പുൽവാമ, കുൽഗാം ജില്ലകളിൽ രാത്രി റെയ്ഡ് നടത്തിയാണ് കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

