Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥി പ്രക്ഷോഭം:...

വിദ്യാർഥി പ്രക്ഷോഭം: ഉപയോഗിച്ച ആയുധങ്ങളുടെ കണക്കുകൾ പുറത്തുവിടാതെ ഇരുട്ടിൽ തപ്പി ഡൽഹി പൊലീസ്

text_fields
bookmark_border
വിദ്യാർഥി പ്രക്ഷോഭം: ഉപയോഗിച്ച ആയുധങ്ങളുടെ കണക്കുകൾ പുറത്തുവിടാതെ ഇരുട്ടിൽ തപ്പി ഡൽഹി പൊലീസ്
cancel

ന്യൂഡൽഹി: പാർലമെന്റിലേക്ക് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ മാർച്ചിൽ വിദ്യാർഥി പ്രക്ഷോഭകർക്കെതിരെ ഉപയോഗിച്ച ടിയർ ഗ്യാസ്, പെല്ലറ്റ് തോക്കുകൾ തുടങ്ങിയ ആയുധങ്ങളുടെ കൃത്യമായ കണക്കുകൾ പുറത്തുവിടാതെ ഡൽഹി പൊലീസ്. അതേസമയം, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് പൊലീസ് ബോധപൂർവ്വം വിവരങ്ങൾ മറച്ചുവെക്കുന്നതെന്ന കടുത്ത വിമർശനമാണ് ഉയരുന്നത്. ജൂലൈ 20-നാണ് രാജ്യതലസ്ഥാനത്ത് സംഭവങ്ങൾ അരങ്ങേറിയത്.

പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ വാദം. എന്നാൽ, പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എഫ്) ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്ത ജനറൽ ഡയറിയിൽ, ഡി.സി.പി റാങ്ക് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം രണ്ട് റൗണ്ട് പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചതായി സ്ഥിരീകരിച്ചു. സംഭവം നടന്ന് പത്ത് ദിവസത്തിലേറെ കഴിഞ്ഞിട്ടും പൊലീസ് വിശദമായ പ്രവർത്തന വിവരങ്ങൾ പുറത്തുവിടാത്തത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. രൂക്ഷമായ ജനക്കൂട്ട നിയന്ത്രണ നടപടികൾക്ക് ശേഷമുള്ള വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ഈ മറച്ചുവെക്കലെന്ന് മുൻ ഡി.ജി.പി പ്രതികരിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കീഴിലാണ് ഡൽഹി പൊലീസ് പ്രവർത്തിക്കുന്നത്. സുരക്ഷാ സേന വിദ്യാർഥികൾക്കുമേൽ കടുത്ത ബലപ്രയോഗം നടത്തിയതിന് അമിത് ഷായാണ് നേരിട്ട് ഉത്തരവാദിയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

ജന്തർമന്തർ, സൻസദ് മാർഗ് തുടങ്ങിയ വിവിധയിടങ്ങളിൽ വിദ്യാർഥി പ്രക്ഷോഭകരെ നേരിടാൻ സുരക്ഷാ സേന ലാത്തിച്ചാർജ്, കണ്ണീർ വാതകം, കായികബലം എന്നിവ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചില പൊലീസുകാരുടെ ലാത്തികളിൽ ആണികൾ ഘടിപ്പിച്ചിരുന്നതായും പ്രക്ഷോഭകർ ആരോപിച്ചു. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിയായ 19 കാരൻ സാറിൽ ലോച്ചബ് ഉൾപ്പെടെ കുറഞ്ഞത് നാല് പേർക്ക് പെല്ലറ്റ് പരിക്കേറ്റ് ചികിത്സയിലാണ്. സാർലിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ജന്തർമന്തറിൽ വിന്യസിച്ച ആർ.എഫ് ഉദ്യോഗസ്ഥർ ഡി.സി.പിയുടെ നിർദ്ദേശപ്രകാരം 55 നോൺ-ഇലക്ട്രിക്കൽ ഷെല്ലുകൾ, 15 ഇലക്ട്രിക്കൽ ഷെല്ലുകൾ, 5 കണ്ണീർ വാതക ഗ്രനേഡുകൾ, രണ്ട് റൗണ്ട് പെല്ലറ്റുകൾ എന്നിവ പ്രയോഗിച്ചതായി ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റ് പ്രതിഷേധ സ്ഥലങ്ങളിലും സമാനമായ ആയുധങ്ങൾ പ്രയോഗിച്ചിട്ടുണ്ടോ എന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

വ്യാപകമായ പ്രതിഷേധത്തെ തുടർന്ന്, അമിതമായ ബലപ്രയോഗം ഒഴിവാക്കാനും 'സെൻസിറ്റീവ് പൊലീസിംഗ്' തത്വം കർശനമായി പാലിക്കാനും ആർ.എഫ് ഇൻസ്പെക്ടർ ജനറൽ സീമ ധുന്ധിയ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഡൽഹിയിലെ വിന്യാസ സമയത്ത് ആന്റി-റിയോട്ട് ഗണ്ണുകൾ, ഇലക്ട്രിക് ഷോക്ക് ആയുധങ്ങൾ എന്നിവ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗിക്കുകയോ നൽകുകയോ ചെയ്യരുതെന്ന് അവർ ഉത്തരവിട്ടതായി സി.ആർ.പി.എഫ് വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahbjp govtDelhi Police ChiefBJPCockroach Janta PartyCJP Protest
News Summary - വിദ്യാർഥി പ്രക്ഷോഭം: ഉപയോഗിച്ച ആയുധങ്ങളുടെ കണക്കുകൾ പുറത്തുവിടാതെ ഇരുട്ടിൽ തപ്പി ഡൽഹി പൊലീസ്
Next Story