സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ മൂന്ന് കോടി കൈക്കൂലി വാങ്ങി; ഡൽഹി പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: വ്യാജ മരുന്ന് നിർമാണക്കേസിലെ സി.ബി.ഐയുടെ അന്വേഷണം അട്ടിമറിക്കാൻ മൂന്ന് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ പ്രദീപ് സിങ്, ഇടനിലക്കാരനായ രാജ്കുമാർ എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് സി.ബി.ഐ അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് 24.70 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) റീജനൽ ഡയറക്ടർ പദവിയിലുള്ള മുതിർന്ന ഉദ്യോഗസ്ഥന്റെ പങ്കും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് ഇൻസ്പെക്ടർ പ്രദീപ് സിങ്, ഇടനിലക്കാരൻ രാജ്കുമാർ, പുതുച്ചേരി സ്വദേശിയായ വ്യവസായി എൻ. രാജ എന്നിവർക്കെതിരെയാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വ്യാജ മരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് വ്യവസായിയായ രാജക്കെതിരെ ഈ വർഷം ആദ്യം കേസെടുത്തിരുന്നു. ഈ കേസിൽനിന്ന് രക്ഷപ്പെടാൻ രാജ ഇൻസ്പെക്ടർ പ്രദീപ് സിങ്ങിനെ സമീപിക്കുകകയും സി.ബി.ഐ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീർക്കാമെന്ന് പ്രദീപ് സിങ് ഉറപ്പുനൽകുകയുമായിരുന്നു. തുടർന്ന്, ഡൽഹി ഏറോസിറ്റിയിൽവെച്ച് ഡി.ജി.സി.എ റീജനൽ ഡയറക്ടറുമായി വ്യവസായിയുടെ കൂടിക്കാഴ്ച ഇൻസ്പെക്ടർതന്നെ ഒപ്പുവെച്ചു. തന്റെ വ്യക്തിപരമായ സ്വാധീനമുപയോഗിച്ച് കേസ് അനുകൂലമാക്കാമെന്ന് പറഞ്ഞ മുതിർന്ന ഉദ്യോഗസ്ഥൻ, 3 കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിൽ 1.5 കോടി രൂപ മുൻകൂറായി നൽകണമെന്നായിരുന്നു വ്യവസ്ഥ.
ഇതനുസരിച്ച് വ്യവസായിയായ രാജ ഹവാല മാർഗത്തിലൂടെ ഒരു കോടി രൂപ സംഘടിപ്പിച്ച് പ്രദീപ് സിങ്ങിന് കൈമാറി. ഇതിൽ 50 ലക്ഷം രൂപ മറ്റൊരു ഇടനിലക്കാരന് കൈമാറിയതായും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക 25 ലക്ഷം രൂപ പ്രദീപ് സിങ് സ്വന്തം ഓഫിസിൽ സൂക്ഷിക്കുകയായിരുന്നു. ജൂൺ 8ന് വൈകീട്ടോടെയാണ് സി.ബി.ഐ സംഘം കെണിയൊരുക്കി പ്രദീപ് സിങ്ങിനെയും രാജ്കുമാറിനെയും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

