മോദിയെ വധിക്കുമെന്ന് ഭീഷണി: തമിഴ്‌നാട് മന്ത്രിക്കെതിരെ ഡൽഹിയിൽ കേസ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തിയെന്ന പേരിൽ തമിഴ്‌നാട് മന്ത്രി ടി.എം. അൻപരശനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 268, 503, 505, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മന്ത്രിക്കെതിരെ സുപ്രീം കോടതി അഭിഭാഷകനാണ് പരാതി നൽകിയത്.
പ്രധാനമന്ത്രിയെ വെട്ടിനുറുക്കുമെന്ന് മന്ത്രി പൊതുപരിപാടിയിൽ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പ്രസംഗത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് അപകടസാധ്യത ഉണ്ടാക്കുക മാത്രമല്ല, രാജ്യത്തിന്റെ സമാധാനവും സുസ്ഥിരതയും തകർക്കാനും അക്രമം അഴിച്ചുവിടാനും മന്ത്രി ബോധപൂർവം ശ്രമം നടത്തിയെന്നും അഭിഭാഷകൻ ആരോപിച്ചു.
‘1991 മെയ് 21ന് തമിഴ്‌നാട്ടിൽ ഡിഎംകെയുടെ ഭരണകാലത്താണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. അതും തെരഞ്ഞെടുപ്പ് സമയത്തായിരുന്നു. സാഹചര്യത്തിന്റെ ഗൗരവവും പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുയർത്താൻ സാധ്യതയുള്ളതും കണക്കിലെടുത്ത് അൻപരശനെതിരെയും പ്രസംഗം സോഷ്യൽ മീഡിയയിൽ ഷെയർചെയ്യുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കണം’ -പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.