സി.ജെ.പി ‘സൻസദ് ചലോ’ മാർച്ചിന് വീണ്ടും ആഹ്വാനം; അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്
text_fieldsഅഭിജിത്ത് ദീപ്കെ സമരപ്പന്തലിൽ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നാളെ പാർലമെന്റിലേക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്ന 'സൻസദ് ചലോ' മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്നും പ്രതിഷേധക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ചാൽ നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്ന ആദ്യ ദിവസം തന്നെ മാർച്ച് നടത്താനാണ് സി.ജെ.പി പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
പാർലമെന്റിലേക്ക് വലിയൊരു പ്രതിഷേധ മാർച്ച് നടത്താൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷക്കും ക്രമസമാധാനം തകർക്കാനും, ഗതാഗതം തടസപ്പെടാനും സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. മാർച്ച് തടയാൻ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുന്നവരെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.
സി.ജെ.പി വക്താവ് അഭിജീത് ദീപ്കെ മാർച്ചിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസിന്റെ അനുമതി ഒരു ദിവസത്തെ പ്രതിഷേധത്തിന് മാത്രമായിരുന്നു. എന്നാൽ, പിന്നീട് അനുമതിയില്ലാതെ സമരം തുടരുകയായിരുന്നുവെന്നും അതിനാൽ ഇപ്പോഴത്തെ പ്രതിഷേധം നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥർ കൂട്ടിചേർത്തു.
പ്രശസ്ത ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിന്‍റെ നിരാഹാര സമരം മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആരോഗ്യം മോശമായതിനെ തുടർന്ന് അദ്ദേഹത്തെ പരിശോധനക്കായി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി സാമൂഹിക പ്രവർത്തകരും പ്രതിപക്ഷ നേതാക്കളും വാങ്‌ചുക്കിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് വാങ്‌ചുക്കിന്റെ ആരോഗ്യനില ഡോക്ടർമാർ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ദീർഘനാളായി നിരാഹാര സമരം തുടരുന്നതിനാൽ അദ്ദേഹം ക്ഷീണിതനും നേരിയ തോതിൽ നിർജലീകരണം ഉണ്ടെങ്കിലും ആരോഗ്യനില സാധാരണനിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതേ സമയം കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നാളെ പാർലമെന്റിലേക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്ന ‘സൻസദ് ചലോ’ മാർച്ചിന് പിന്തുണ വർധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

