ഡൽഹിയിൽ പുതിയ ഇലക്ട്രിക് വാഹന നയം ജൂലൈ മുതൽ; മുച്ചക്ര-ഇരുചക്ര വാഹനങ്ങൾ ഇനി ഇലക്ട്രിക്കിൽ മാത്രം
text_fieldsന്യൂഡൽഹി: പുതിയ ഇലക്ട്രിക് വാഹന നയത്തിന് അംഗീകാരം നൽകി ഡൽഹി സർക്കാർ. വായു മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നയം 2030 മാർച്ച് വരെ നിലനിൽക്കും. ഇതോടെ 30 ലക്ഷം വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് നികുതിയിലും രജിസ്ട്രേഷന്‍ ഫീസിലും ഇളവ് നൽകുമെന്ന് ഡൽഹി മുഖ‍്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
വാഹന ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭിക്കുക. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് 30,000, 20,000, 10,000, ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്ക് 50,000, 40,000, 30,000 ഇപ്രകാരം മൂന്ന് വർഷങ്ങളിൽ സബ്‌സിഡിയും ലഭിക്കും. എന്‍1 കാറ്റഗറിയിലുള്ള ഇലക്ട്രിക് ട്രക്കുകൾക്ക് 1 ലക്ഷം രൂപ വരെയാണ് പർച്ചേസ് ഇൻസെന്റീവ് ലഭിക്കുക.
നയം പ്രാബല്യത്തിൽ വരുന്നതോടെ 2027 ജനുവരി ഒന്ന് മുതൽ ഡൽഹിയിൽ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കൂ. 2028 ഏപ്രിൽ ഒന്ന് മുതൽ പുതിയ പെട്രോൾ, സി.എൻ.ജി ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ ഘട്ടംഘട്ടമായി നിർത്തലാക്കും. ഹൈബ്രിഡ് വാഹനങ്ങൾക്ക് സബ്‌സിഡി ഉണ്ടായിരിക്കില്ല. പൂർണ്ണമായും മലിനീകരണം കുറയ്ക്കുന്ന വാഹനങ്ങൾക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ലഭ്യമാവുക.
ഇലക്ട്രിക് വാഹന നയം പ്രാബല്യത്തിൽ വരുന്നതോടെ ഡൽഹിയിൽ 32,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആനുകൂല്യങ്ങൾക്കായി ഓൺലൈന്‍ മുഖേന അപേക്ഷിക്കാൻ പോർട്ടലും സജ്ജമാക്കും. ഏകദേശം 15,000 കോടി രൂപയുടെ നിക്ഷേപമാണ് അടുത്ത നാല് വർഷത്തിനുള്ളിൽ ഈ നയത്തിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്. 7,000 കോടി രൂപ സബ്‌സിഡികൾക്കും, 8,000 കോടി രൂപ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾക്കായി വകയിരുത്തും. ഗവർണറുടെ ഔദ്യോഗിക അംഗീകാരത്തിന് ശേഷമാകും നയം നടപ്പിലാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

