ഡൽഹിയിൽ യുവ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 27 കാരനായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. ഡോ. ബാബ സാഹേബ് അംബേദ്കർ ആശുപത്രിയിൽ ഡോക്ടറായിരുന്ന ഡോ. ജോഗീന്ദർ ചൗധരിയാണ് മരിച്ചത്. കോവിഡ് രോഗബാധിതരെ ചികിത്സിച്ചിരുന്ന ഇദ്ദേഹത്തിന് ജൂൺ 27നാണ് രോഗം സ്ഥിരീകരിക്കുന്നത്.
ഇതേതുടർന്ന്, ഇദ്ദേഹത്തെ ആദ്യം ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടർന്ന് സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ ചികിത്സക്കായി 3.4 ലക്ഷം രൂപ കുടുംബത്തിന് ചെലവായി. കൃഷിക്കാരനായ ഡോക്ടറിെൻറ പിതാവിന് ഇത്രയും തുക താങ്ങാൻ കഴിയാതെ വന്നതോടെ ബാബ സാഹേബ് അംബേദ്കർ ഡോക്ടേഴ്സ് അസോസിയേഷനെ സമീപിക്കുകയായിരുന്നു. ഇതോടെ അസോസിയേഷൻ 2.8 ലക്ഷം രൂപ പിരിച്ചുനൽകി. കോവിഡ് മുൻനിര പോരാളികൾക്ക് ഇത്തരത്തിലൊരു ദുരന്തം നേരിട്ട സാഹചര്യത്തിൽ ബി.എസ്.എ ഡോക്ടേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചു.
മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലക്കാരനായ ഡോ. ജോഗീന്ദർ ചൗധരി നവംബറിലാണ് അംബേദ്കർ ആശുപത്രിയിലെ കാഷ്യാലിറ്റിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ ആഴ്ച ഡൽഹി സർക്കാറിന് കീഴിലെ ദേശീയ ആരോഗ്യ മിഷനിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 42കാരനായ ഡോ. ജാവേദ് അലി കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.