പുറത്തിറങ്ങാൻ ‘ബോസി’ന് ഒരുലക്ഷം കൈക്കൂലി, വടികൊണ്ടടി; ഡൽഹിയിലെ വിദേശ വനിതകളുടെ തടങ്കൽ കേന്ദ്രത്തിൽ ഞെട്ടിക്കുന്ന പീഡനം!
text_fieldsന്യൂഡൽഹി: ഡൽഹിയിലെ വിദേശ വനിതകളുടെ തടങ്കൽ കേന്ദ്രത്തിൽ ആഫ്രിക്കൻ വനിതകൾക്ക് നേരെ അതിക്രമം നടക്കുന്നതായി ആരോപണം. ദില്ലിയിലെ തടങ്കൽ കേന്ദ്രത്തിലെ ചുമതലക്കാരനായ അസിസ്റ്റന്റ് കമീഷണർ ഓഫ് പൊലീസ് (എ.സി.പി) ആശിഷ് കുമാറിനെതിരെയാണ് ഗുരുതരമായ പരാതികൾ ഉയർന്നിരിക്കുന്നത്. ‘ദ വയർ’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
മേയ് 14നാണ് തടങ്കൽ കേന്ദ്രത്തിലെ ക്രൂരതകളെക്കുറിച്ച് ആദ്യ വിവരം പുറത്തറിയുന്നത്. തുടർന്ന് ടാൻസാനിയൻ, നൈജീരിയൻ സ്വദേശികളായ രണ്ട് സ്ത്രീകൾ നേരിട്ട് വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു.
ഇവർക്ക് മേയ് 20ന് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ഉണ്ടായിരുന്നു. നൈജീരിയൻ വനിതയുടെ കൈവശം സാധുവായ എമർജൻസി ട്രാവൽ സർട്ടിഫിക്കറ്റും (ടി.സി) എക്സിറ്റ് പെർമിറ്റും ഉണ്ടായിരുന്നു. ടാൻസാനിയൻ വനിതയുടെ കൈവശം സാധുവായ പാസ്‌പോർട്ടും ടിസിയും ഉണ്ടായിരുന്നു, എക്സിറ്റ് പെർമിറ്റിനായുള്ള കാത്തിരിപ്പിലുമായിരുന്നു അവർ.
എല്ലാ രേഖകളും കൈവശമുണ്ടായിട്ടും, ‘ബോസ്’ എന്ന് വിളിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ തടങ്കൽ കേന്ദ്രത്തിൽനിന്ന് പുറത്തിറങ്ങാൻ പണം ആവശ്യപ്പെടുകയായിരുന്നു. മേയ് അവസാനം വരെ സാധുവായ ടി.സിയും എക്സിറ്റ് പെർമിറ്റുമുള്ളവർക്ക് പിഴയില്ലാതെ രാജ്യം വിടാമെന്നിരിക്കെയാണ്, 50,000 മുതൽ ഒരു ലക്ഷം രൂപ വരെ ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
പണം നൽകാൻ വിസമ്മതിച്ച ടാൻസാനിയൻ വനിതയെ ഇയാൾ തടികൊണ്ടുള്ള വടി ഉപയോഗിച്ച് മർദ്ദിക്കുകയും, മർദ്ദനമേറ്റ ശേഷം വൈദ്യസഹായം നിഷേധിക്കുകയും ചെയ്തു. നൈജീരിയൻ വനിത ഗർഭിണിയാണെന്നറിഞ്ഞിട്ടും ഭീഷണി തുടരുകയായിരുന്നു. ഇതിനുമുമ്പ് ഒരു ഉഗാണ്ടൻ വനിതയിൽ നിന്നും സമാനമായി 35,000 രൂപ ഇയാൾ ഈടാക്കിയതായും ആരോപണമുണ്ട്.
എന്നാൽ, ആരോപണങ്ങൾ പൂർണമായും തള്ളിക്കളയാതെ, തടവുകാർ ആക്രമിക്കാൻ മുതിരുമ്പോൾ സ്വയരക്ഷക്കായി വടി ഉപയോഗിക്കാറുണ്ടെന്നായിരുന്നു എ.സി.പി ആശിഷ് കുമാറിന്റെ ന്യായീകരണം. താൻ ഇരുന്നൂറോളം സ്ത്രീകൾക്ക് സഹായം ചെയ്തിട്ടുണ്ടെന്നും, ചിലർ അക്രമാസക്തരാകുമ്പോൾ മാത്രമാണ് വടി പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ, തടങ്കൽ കേന്ദ്രത്തിൽ ശേഷിക്കുന്ന സ്ത്രീകൾ വലിയ ആശങ്കയിലാണ്. മേയ് 31ന് ശേഷം പിഴയും നിയമനടപടികളും നേരിടേണ്ടി വരുമെന്ന ഭീതിയിലാണ് ഇവർ. പലർക്കും ടിക്കറ്റിനുള്ള പണമില്ലാത്ത സാഹചര്യമുണ്ട്.
ഇതിനിടെ, തടങ്കൽ കേന്ദ്രത്തിൽ ആരും ശേഷിക്കുന്നില്ലെന്ന് മേയയ് 27ന് ആശിഷ് കുമാർ ‘ഇംപൾസ് എൻജിഒ നെറ്റ്‌വർക്കിനോട്’ പറഞ്ഞെങ്കിലും, തങ്ങൾ ഉള്ളിൽ തന്നെയാണെന്നും തങ്ങളോട് പണം ആവശ്യപ്പെടുകയാണെന്നും സ്ത്രീകൾ വീഡിയോ സഹിതം പുറത്തുവിട്ട് അധികൃതരുടെ വാദങ്ങൾ പൊളിച്ചു. മേയ് 20നും 23നുമായി നൈജീരിയൻ, ടാൻസാനിയൻ വനിതകൾ നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

