ഡൽഹിയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 500ലേറെ കോവിഡ് കേസുകൾ
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാന നഗരിയിൽ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി പെരുകുന്നു. തിങ്കളാഴ്ച 635 പേർക്കാണ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 14,053 ആയി. 15 പേരാണ് തിങ്കളാഴ്ച മരിച്ചത്. ഔദ്യോഗിക കണക്കു പ്രകാരം മരണം 276. 500ലേറെ കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ലോക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ കോവിഡ് വ്യാപനം ഉണ്ടാകുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയർന്ന തോതിലാണ്. തിങ്കളാഴ്ച 231 പേർ രോഗമുക്തി നേടി. 6,771 പേരാണ് ഇതുവരെ രോഗം ഭേദമായവർ. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 70 ശതമാനത്തിനു മുകളിലും രോഗലക്ഷണം ഇല്ലാത്തവരാണ്. ഇവരെ വീടുകളിൽതന്നെ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. ഒന്നിലധികം രോഗലക്ഷണമുള്ളവരേയും മറ്റു ദേഹാസ്വാസ്ഥ്യം ഉള്ളവരേയും മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. ലക്ഷണമില്ലാത്ത കോവിഡ് ബാധിതർക്ക് വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരന്നു.
ഡൽഹി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 3,421 കോവിഡ് രോഗികളാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിലുള്ളവർ 2053. കോവിഡ് കെയർ സെൻററുകളിൽ 483 പേരും കോവിഡ് ഹെൽത്ത് സെൻററുകളിൽ 116 പേരുമാണ് ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.