Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉമ്മക്ക്...

ഉമ്മക്ക് മരുന്നുവാങ്ങാൻ പണമില്ല; കോവിഡ് മൃതദേഹങ്ങൾക്കൊപ്പം ഈ 12-ാം ക്ലാസുകാരെൻറ ജീവിതം

text_fields
bookmark_border
ഉമ്മക്ക് മരുന്നുവാങ്ങാൻ പണമില്ല; കോവിഡ് മൃതദേഹങ്ങൾക്കൊപ്പം ഈ 12-ാം ക്ലാസുകാരെൻറ ജീവിതം
cancel

ന്യൂഡൽഹി: ‘ൈവറസിനെ അതിജീവിക്കാനുള്ള സാധ്യത കാണുന്നുണ്ട്. പക്ഷേ, പട്ടിണിയിൽ നിന്ന് രക്ഷപ്പെടാൻ വേറെ മാർഗമില്ല’ -തൊട്ടരികെ കത്തുന്ന ചിതയിലെ തീയേക്കാൾ പൊള്ളുന്നതായിരുന്നു ചാന്ദ് മുഹമ്മദിെൻറ വാക്കുകൾ.

ഉമ്മക്ക് മരുന്ന് വാങ്ങണം, സഹോദരങ്ങളെ പഠിപ്പിക്കണം, വീട്ടിലെ പട്ടിണി മാറ്റണം. ഇതിനെല്ലാമായി നിലവിൽ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ജോലികളിലൊന്നിൽ ഏർപ്പെട്ടിരിക്കുകയാണ് ഈ 12ാം ക്ലാസുകാരൻ. അവെൻറ ജീവിതമിപ്പോൾ കോവിഡ് ബാധിച്ച് മരിച്ചവർക്കൊപ്പമാണ്.

വടക്കുകിഴക്കൻ ഡൽഹിയിലെ സീലംപുരിൽ നിന്നുള്ള ഈ 20കാരൻ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഡൽഹിയിലെ ശ്മശാനങ്ങളിലൊന്നിലാണ് ജോലി ചെയ്യുന്നത്. 

‘വീട്ടിലെ ദാരിദ്ര്യം മാറ്റാനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞപ്പോളാണ് ഞാൻ ഈ വഴി സ്വീകരിച്ചത്. എനിക്കറിയാം, ഇത് അപകടം പിടിച്ച ജോലിയാണ്. വൈറസ്ബാധയേൽക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. പക്ഷേ, എനിക്കീ ജോലി വേണം’ -ചാന്ദ് പറയുന്നു.

മാതാപിതാക്കളും നാല് സഹോദരങ്ങളുമടക്കം ഏഴുപേരാണ് ചാന്ദ് മുഹമ്മദിെൻറ കുടുംബത്തിലുള്ളത്. മൂത്ത സഹോദരന് കൃഷ്ണനഗർ മാർക്കറ്റിലെ ഒരു കടയിൽ ജോലി ഉണ്ടായിരുന്നു. ലോക്ഡൗണിൽ അത് നഷ്ടമായതോടെയാണ് കുടുംബത്തിെൻറ നിത്യജീവിതം വഴിമുട്ടിയത്. പട്ടിണിയുടെ നാളുകളായിരുന്നു പിന്നെ. ജോലിക്കായി പല വാതിലുകളിൽ മുട്ടിയെങ്കിലും ഫലമുണ്ടായില്ല.

ചാന്ദ് മുഹമ്മദിനും മൂത്ത സഹോദരനും വല്ലപ്പോഴും എന്തെങ്കിലും കൂലിപ്പണി ലഭിക്കും. ഇതിൽനിന്നു കിട്ടുന്ന പണം കൊണ്ടാണ് അരിഷ്ടിച്ച് ജീവിച്ചിരുന്നത്. മിക്ക ദിവസവും ഒരുനേരത്തെ ഭക്ഷണം മാത്രമേ തയാറാക്കുമായിരുന്നുള്ളൂ. ബാക്കി സാധനങ്ങൾ പിറ്റേ ദിവസത്തേക്ക് കരുതി വെക്കും. തൈറോയ്ഡ് രോഗിയായ ഉമ്മക്ക്  മരുന്ന് വാങ്ങാൻ പണമില്ലാത്തതിെൻറ നോവാണ് സ്വന്തം ജീവൻ അപകടപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ചാന്ദ് മുഹമ്മദിനെ എത്തിച്ചത്. ഇളയ മൂന്ന് സഹോദരിമാർ പഠിക്കുകയാണ്. അവരുടെയും തെൻറയും ഫീസ് അടക്കാൻ പണം കണ്ടെത്താനും മറ്റ് വഴിയൊന്നും ചാന്ദ് മുഹമ്മദിെൻറ മുന്നിൽ തുറന്നതുമില്ല.  

ചാന്ദ് മുഹമ്മദ് ജോലിക്കായി വീട്ടിൽ നിന്നിറങ്ങുന്നു
 

ഒരാഴ്ച മുമ്പാണ് ഒരു ലേബർ കോൺട്രാക്റ്റിങ് കമ്പനി വഴി ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയിൽ ചാന്ദ് മുഹമ്മദിന് ജോലി ലഭിക്കുന്നത്. അവിടെ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ശ്മശാനത്തിലേക്ക് കൊണ്ടുപോകാനും സംസ്കരിക്കാനും സഹായിക്കുകയാണ് ചെയ്യേണ്ടത്.

മൃതദേഹം ആംബുലന്‍സില്‍ കയറ്റാനും ശ്മശാനത്തില്‍ എത്തിക്കാനും സംസ്‌കാരചടങ്ങുകള്‍ക്കായി സഹായിക്കാനുമൊക്കെ നിൽക്കണം. നിത്യവും രണ്ടോ മൂന്നോ മൃതദേഹങ്ങളെ കൈകാര്യം ചെയ്യേണ്ടതായി വരും. ഉച്ചക്ക് 12 മുതൽ രാത്രി എട്ടുവരെയാണ് ജോലി സമയം.   

മാസം 17,000 രൂപയാണ് വേതനമായി നിശ്ചയിച്ചിരിക്കുന്നത്. ആദ്യ പ്രതിഫലം ലഭിക്കുന്നതോടെ പ്രശ്നങ്ങൾ ഒരുവിധം പരിഹരിക്കാൻ കഴിയുമെന്നാണ് ചാന്ദിെൻറ പ്രതീക്ഷ. അതോടൊപ്പം ഇത്രയേറെ അപകടരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് കമ്പനി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്തതിലെ ആശങ്കയും ചാന്ദ് പങ്കുവെക്കുന്നു. 

ചൊവ്വാഴ്ച കൈകാര്യം ചെയ്തത് അഴുകിയ മൃതദേഹം

ഈ ചൂടത്ത് പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്നതിെൻറ വിഷമവും ചാന്ദ് വിവരിക്കുന്നു. ‘നല്ല ഭാരമാണതിന്. നമുക്ക് അത് ധരിച്ചുകഴിഞ്ഞാൽ സ്വതന്ത്രമായി ചലിക്കാനും കഴിയില്ല. നേരേചൊവ്വേ ശ്വാസംവിടാൻ പോലുമാകില്ല. ജോലി കഴിയുേമ്പാൾ വിയർത്തുകുളിക്കും. പക്ഷേ, സുരക്ഷ പ്രധാനമായതിനാൽ അത് ധരിക്കാതെയും വയ്യ’- ചാന്ദ് പറയുന്നു. 

ആശുപത്രിയിൽനിന്ന് മൃതദേഹം കയറ്റുന്നതു മുതൽ സംസ്കരിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചാന്ദിെൻറ പങ്കാളിത്തമുണ്ട്. സാധാരണ സഹായത്തിന് ആളുണ്ടെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ച തനിച്ച് ജോലി ചെയ്യേണ്ടി വന്നതിെൻറ അനുഭവവും ചാന്ദ് വിവരിക്കുന്നു.  
‘ആ മൃതദേഹം ഒരു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞത് ഞാൻ കേട്ടിരുന്നു.

അവകാശികളാരും എത്താത്തതിനാൽ മോർച്ചറിയിൽ വെച്ചിരിക്കുകയായിരുന്നു. ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ അത് പൊതിഞ്ഞയാൾ തെൻറ ജോലി ശരിക്ക് ചെയ്തതുമില്ല. ആംബുലൻസിൽ നിന്ന് മൃതദേഹമിറക്കുേമ്പാൾ അഴുകിയ ശരീരഭാഗങ്ങൾ എെൻറ ദേഹത്ത് വീഴുകയും ചെയ്തു. എത്ര അപകടകരമാണ് അതെന്ന് ഓർത്തുനോക്കൂ’- വൈറസ് ഭീതി വിട്ടൊഴിയുന്നില്ല ചാന്ദിെൻറ വാക്കുകളിൽ.

എല്ലാം ദൈവത്തിലർപ്പിച്ച്...

മകെൻറ സുരക്ഷിതത്വത്തെ കുറിച്ചോര്‍ത്ത് ചാന്ദിെൻറ മാതാപിതാക്കൾക്ക് ആശങ്കയുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തെ മറികടക്കാന്‍ അവര്‍ക്ക് മുന്നില്‍ മറ്റുവഴികളൊന്നുമില്ല താനും.

‘എെൻറ ജോലിയെ കുറിച്ച് വീട്ടിലെല്ലാവർക്കും ആശങ്കയുണ്ട്. ഞാന്‍ എല്ലാ മുന്‍കരുതലും എടുക്കുന്നുണ്ട്. വീട്ടിലെത്തിയാല്‍ ഉടനെ കുളിക്കും. കുടുംബാംഗങ്ങളില്‍ നിന്നും അകലം പാലിച്ചാണ് നടപ്പ്. നിത്യവും എെൻറ ജോലിയെ കുറിച്ച് മാതാപിതാക്കള്‍ ചോദിച്ചറിയും. അവരെനിക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്. എെൻറ ഉമ്മ എന്നെ ഓര്‍ത്ത് ഒരുപാട് കരയുന്നുണ്ട്. പക്ഷേ ഉമ്മയെ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി’- ചാന്ദ് പറയുന്നു.

ജീവിത പ്രാരാബ്ധം കാരണം പലപ്പോളും ചാന്ദ് മുഹമ്മദിെൻറ പഠനം മുടങ്ങിയിരുന്നു. പ്ലസ്ടുവിന് ശേഷം മെഡിസിന് ചേരണമെന്നാണ് ഈ 20കാരെൻറ ആഗ്രഹവും.  ‘ജോലിക്കായി വീട്ടിൽ നിന്നിറങ്ങും മുമ്പ് ഞാൻ നമസ്കരിക്കും. ദൈവത്തിൽ എനിക്ക് പൂർണവിശ്വാസമുണ്ട്. ദൈവം എന്നെ കാത്തുരക്ഷിക്കും. എനിക്ക് വഴികാണിച്ചു തരും’ -എല്ലാം ദൈവത്തിലർപ്പിച്ച് നല്ല നാളെക്കായി കാത്തിരിക്കുകയാണ് ചാന്ദ് മുഹമ്മദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19Delhi Boy Cremates Covid VictimsCovid 19
News Summary - Delhi Boy Cremates Covid Victims To Pay For Mother's Medicines, School Fees -India news
Next Story