മാതാവ് പ്രണയബന്ധം ഉപേക്ഷിച്ചതിന്‍റെ പേരിൽ മകനെ മുൻ കാമുകനും സംഘവും കൊലപ്പെടുത്തി
text_fieldsന്യൂഡൽഹി: മാതാവ് പ്രണയബന്ധം ഉപേക്ഷിച്ചതിന്‍റെ പേരിൽ മുൻ കാമുകനും സംഘവും മകനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ഡൽഹിയിലെ നിഹാൽ വിഹാർ പ്രദേശത്താണ് സംഭവം.
15കാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കേസിൽ രണ്ടുപേർ പിടിയിലായി. മുഖ്യ ആസൂത്രകനായ പ്രദീപ് 15കാരന്‍റെ മാതാവുമായി ബന്ധം പുലർത്തിയിരുന്നു. പ്രദീപ് വിവാഹിതനായിരുന്നു. കുട്ടിയുടെ മാതാവുമായുള്ള ബന്ധത്തിന്‍റെ പേരിൽ പ്രദീപിന്‍റെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഇതോടെ കുട്ടിയുടെ മാതാവ് പ്രദീപിനോട് വിവാഹബന്ധം വേർപ്പെടുത്തിയാൽ വിവാഹം കഴിക്കാമെന്നും ബന്ധം തുടരാമെന്നും അറിയിക്കുകയായിരുന്നു. എന്നാൽ വിവാഹമോചനത്തിന് തയാറാകാതിരുന്ന പ്രദീപ് കുട്ടിയുടെ മാതാവിനെ ബന്ധം തുടരാൻ നിർബന്ധിച്ചു.
വിവാഹമോചനം നേടാതെ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച യുവതി മൂന്നുമാസങ്ങൾക്ക് മുമ്പ് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ പ്രദീപിന് യുവതിയോട് തോന്നിയ പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
പ്രദീപ് ഉൾപ്പെടെ നാലുപേർ ചേർന്ന് 15കാരനെ കാറിൽ കയറ്റികൊണ്ടുപോകുകയായിരുന്നു. ശേഷം ഡിസംബർ 22ന് കുട്ടിയെ വിട്ടുനൽകണമെങ്കിൽ 50 ലക്ഷം നൽകണമെന്ന് അറിയിച്ച് മാതാവിനെ വിളിച്ചു. ഇതോടെ മാതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. ഫരീദാബാദ് പൊലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതോടെ കുട്ടിയെ കൊലപ്പെടുത്തി പ്രതികൾ കടന്നുകളയുകയായിരുന്നു.
പ്രദീപിന്‍റെ ഒരു സഹോദരനും പിടിയിലായവരിൽ ഉൾപ്പെടും. പ്രദീപ് സിങ്ങിന്‍റെ സഹോദരൻ കപിൽ സിങ്ങും അങ്കിത് പ്രജാപതിയുമാണ് അറസ്റ്റിലായത്. തട്ടികൊണ്ടുപോയതിന് ശേഷം 15കാരനെ നാലംഗസംഘം മർദ്ദിച്ചതായി കണ്ടെത്തി. മുഖ്യ ആസൂത്രകൻ പ്രദീപ് സിങ്ങും സുഹൃത്തും ഒളിവിലാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.