വിട്ടു വീഴ്ചയില്ലാത്ത പോരാളി, ലാളിത്യം മുഖമുദ്ര... ദ്രൗപതി മുർമുവിനെ ഓർത്ത് അഭിമാനപൂർവം സഹോദരൻ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റും ഗോത്രവർഗ വിഭാഗത്തിലെ ആദ്യ വനിത പ്രസിഡന്റുമാകാൻ ദ്രൗപതി മുർമു തയാറെടുക്കവെ, വലിയ ആഘോഷത്തിരയിലാണ് ജൻമനാടായ ഒഡിഷ ഗ്രാമം. മയൂർബഞ്ച് ജില്ലയിലെ റായ്റാങ്പൂർ ഗ്രാമത്തിൽ തന്റെ ഇളയ സഹോദരനും കുടുംബത്തിനുമൊപ്പമാണ് ദ്രൗപതി മുർമു താമസിക്കുന്നത്. 1990 കളിൽ മുർമുവിന്റെ ഭർത്താവ് പണിത വീടാണിത്. ത്സാർഖണ്ഡ് ഗവർണർ സ്ഥാനത്തു നിന്ന് വിരമിച്ചതിനു ശേഷമാണ് അവർ വീണ്ടും സ്വന്തം വീട്ടിലെത്തിയത്.
''ദ്രൗപതി മുർമു ഇന്ത്യയുടെ പ്രഥഗപൗരയാകാൻ പോകുന്നു എന്നത് ഞങ്ങളെ സംബന്ധിച്ച് എത്രത്തോളം അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല"-ഇതായിരുന്നു സഹോദരൻ തരനീസെൻ ടുഡുവിന്റെ പ്രതികരണം. ''സാന്താൽ ഗോത്രവിഭാഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ദ്രൗപതി മുർമു. ഞങ്ങൾ എത്രത്തോളം സന്തോഷഭരിതരാണെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയും"- സഹോദരൻ പറഞ്ഞു. വോട്ടെടുപ്പ് പുരോഗമിക്കുകയാണെങ്കിലും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയായ ദ്രൗപതി വിജയം ഉറപ്പിച്ചിരിക്കയാണ്. എം.എൽ.എയിൽ നിന്ന് തുടങ്ങി ഇപ്പോൾ രാഷ്ട്രപതിയാകാനൊരുങ്ങുന്ന സഹോദരിയുടെ ജീവിതം അടുത്തറിഞ്ഞ വ്യക്തിയാണ് ടുഡു. മന്ത്രിയായും ഗവർണറായും ഇടക്ക് വേഷപ്പകർച്ചയുണ്ടായി. ഉന്നത സ്ഥാനങ്ങളിലെത്തിയിട്ടും മകൾ സമ്മാനിച്ച കാർ ആണ് മുർമു വർഷങ്ങളായി ഉപയോഗിക്കുന്നത്.
വളരെ ലാളിത്യമാർന്ന ജീവിതമാണ് അവരുടെത്. എന്നും അതിരാവിലെ എഴുന്നേൽക്കും. കുറച്ചു നേരം ധ്യാനനിരതയാകും. അതിനു ശേഷം നടക്കാൻ പോകും. അതു കഴിഞ്ഞ് യോഗ ചെയ്യും...ഇങ്ങനെയാണ് ദ്രൗപതി മുർമുവിന്റെ ഒരു ദിവസം തുടങ്ങുന്നത്.
ഭർത്താവിനെയും 21ഉം 25ഉം വയസും പ്രായമുള്ള രണ്ട് ആൺമക്കളെ നഷ്ടമായിട്ടും ദ്രൗപതി തളർന്നില്ല. ആത്മസംയമനമാണ് അവരുടെ മുഖമുദ്രയെന്ന് അയൽവാസികളിലൊരാൾ പറയുന്നു. യുദ്ധോത്സുകയായ(പോരാട്ട വീര്യ), ഒരിക്കലും പിന്നോട്ടു പോകാത്ത ഒരാളെന്നാണ് അവരുടെ സ്റ്റാഫ് അംഗങ്ങളിലൊരാളായ പ്രദീപ് കുമാർ റാവുത് വിലയിരുത്തുന്നത്. അതാണ് ജീവിതത്തിലെ കനത്ത ആഘാതങ്ങൾക്കിടയിലും അവരെ മുന്നോട്ടു നടത്തുന്നത്.
ധ്യാനവും ബ്രഹ്മകുമാരിയുടെ മാർഗനിർദേശങ്ങളും അവരെ തന്റെ ദുഃഖങ്ങൾ മറക്കാൻ സഹായിച്ചു. മുനിസിപ്പൽ കൗൺറലായിരുന്നപ്പോൾ ശുചീകരണത്തിന് നേതൃത്വം നൽകിയ ദ്രൗപതി മുർമുവിനെയും പ്രദീപ് കുമാർ ഓർത്തെടുത്തു. 2017 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കും മുർമുവിന്റെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ ബിഹാർ ഗവർണർ രാം നാഥ് കോവിന്ദിനെ ആണ് സർക്കാർ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

