പാക് പ്രകോപനം രൂക്ഷം; സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: അതിർത്തി മേഖലകളിൽ പാകിസ്താന്റെ പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, തുടർനടപടികൾ ചർച്ച ചെയ്യാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംയുക്ത സേനാമേധാവി അനിൽ ചൗഹാനും ത്രിതല സേനാമേധാവികളുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ രാത്രി ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സൈനിക പോസ്റ്റുകളും വിവിധ നഗരങ്ങളും ലക്ഷ്യമാക്കിയുള്ള പാകിസ്താന്റെ മിസൈൽ ആക്രമണത്തെ ഇന്ത്യ ഫലപ്രദമായി ചെറുത്തു. എന്നാൽ ഷെല്ലാക്രമണത്തിൽ സാധാരണക്കാർ ഇന്നും കൊല്ലപ്പെട്ടു.
ജമ്മു, പത്താൻകോട്ട്, ഉദ്ധംപുർ എന്നിവിടങ്ങളിലെ സൈനിക പോസ്റ്റുകളാണ് കഴിഞ്ഞ രാത്രി പാകിസ്താൻ പ്രധാനമായും ലക്ഷ്യമിട്ടത്. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ പൂഞ്ചിലും ഉറിയിലും നടന്ന ഷെല്ലാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടത്. ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും നടന്നുകൊണ്ടിരിക്കുന്ന സൈനിക ദൗത്യമാണെന്നും കഴിഞ്ഞ ദിവസം നടന്ന സർവകക്ഷി യോഗത്തിൽ രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. പാക് പ്രകോപനത്തിന് മറുപടിയായി അവരുടെ സൈനിക പോസ്റ്റ് തകർക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സേന പുറത്തുവിട്ടു.
നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാക് പ്രകോപനം ശക്തമാകുന്ന ഘട്ടത്തിൽ കനത്ത തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാണെന്ന മുന്നറിയിപ്പും പ്രതിരോധ വൃത്തങ്ങൾ നൽകിയിരുന്നു. അതിർത്തി മേഖലകളിൽ ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പും ബ്ലാക്ക്ഔട്ട് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ശ്രീനഗറിനും ജമ്മുവിനും പുറമെ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി മോഖലകളിലുമാണ് ബ്ലാക്ക്ഔട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.
ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കിയതിനു പിന്നാലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഭീകരാക്രമണത്തിനു തിരിച്ചടിയായി ബുധനാഴ്ച പുലർച്ചെയാണ് പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സേന തകർത്തത്. നൂറിലേരെ ഭീകരർ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. 1999ലെ വിമാനറാഞ്ചലിന്റെയും 2001ലെ പാർലമെന്റ് ആക്രമണത്തിന്റെയും സൂത്രധാരനായ ജയ്ശെ മുഹമ്മദ് സുപ്രീം കമാൻഡർ അബ്ദുൽ റൗഫ് അസ്ഹർ ഉൾപ്പെടെ ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

