സമൂഹമാധ്യമങ്ങളിലെ അപകീർത്തി പരാമർശം: രാഘവ് ചദ്ദയുടെ ഹരജിയിൽ വിധി വ്യാഴാഴ്ച
text_fieldsന്യൂഡൽഹി: തനിക്കെതിരായ അപകീർത്തിപരാമർശങ്ങൾ അടങ്ങിയ ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും എം.പിയുമായ രാഘവ് ചദ്ദ നൽകിയ ഹരജിയിൽ വിധി നിർണ്ണയം ഡൽഹി ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രഥമദൃഷ്ട്യാ ഈ പോസ്റ്റുകൾ ചദ്ദയുടെ വ്യക്തിത്വ അവകാശങ്ങളുടെ ലംഘനമല്ലെന്നും, മറിച്ച് അദ്ദേഹം ബി.ജെ.പിയിലേക്ക് മാറിയ രാഷ്ട്രീയ തീരുമാനത്തെക്കുറിച്ചുള്ള വിമർശനമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നിരീക്ഷിച്ചു. അപകീർത്തിയും രാഷ്ട്രീയ വിമർശനവും തമ്മിലുള്ള വ്യത്യാസം പലപ്പോഴും വളരെ നേർത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ കേസിൽ പ്രഥമദൃഷ്ട്യാ വ്യക്തിത്വ അവകാശങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു. 'മറ്റ് വിധികളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ നിങ്ങൾ രാഷ്ട്രീയ രംഗത്ത് എടുത്ത തീരുമാനങ്ങളെക്കുറിച്ചുള്ള വിമർശനം മാത്രമാണിത്. ഒരു രാഷ്ട്രീയ തീരുമാനത്തെ വിമർശിച്ചുകൊണ്ട് ഒരു വ്യക്തി നടത്തുന്ന അഭിപ്രായപ്രകടനമാണിത്' കോടതി നിരീക്ഷിച്ചു. അപകീർത്തികരമെന്ന് ആരോപിക്കപ്പെടുന്ന പോസ്റ്റുകൾക്കെതിരെ താൽക്കാലിക മാത്രമാണ് ചദ്ദ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ രാജിവ് നയ്യാർ വ്യക്തമാക്കി. എന്നാൽ ഈ ഉള്ളടക്കം ഒരു രാഷ്ട്രീയ തീരുമാനത്തെക്കുറിച്ചുള്ള വിമർശനമാണെന്ന് കോടതി ആവർത്തിച്ചു.
തിരിച്ചറിയാത്ത വ്യക്തികൾക്കും അറിയപ്പെടുന്ന നിരവധി പ്രതികൾക്കുമെതിരെ 'ജോൺ ഡോ' ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ചദ്ദ തന്റെ ഹരജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അനുമതിയില്ലാതെ തന്റെ ചിത്രങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും ഉപയോഗിക്കുന്നത് തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകരായ സതാത്യ ആനന്ദ്, നിഖിൽ ആരാധെ എന്നിവർ മുഖേനയാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ രാഘവ് ചദ്ദ കഴിഞ്ഞ മാസമാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

