മുംബൈ: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒമ്പതു സ്ത്രീകളും ഏഴു വയസ ്സുകാരിയുമടക്കം 21 മരണം. 18 പേർക്ക് പരിക്ക്. മഹാരാഷ്ട്രയിലെ നാസിക്കിൽ മാലേഗാവ്-ദിയോല റോഡിലെ മേഷി ഫത്തയിൽ ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് ദാരുണമായ അപകടം.
അമിതവേഗത്തിൽ വന്ന ബസ് ഒാട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കിണറ്റിൽ നിന്നാണ് 21 മൃതദേഹങ്ങളും പുറത്തെടുത്തത്. കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്നറിയാൻ തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് ആരതി സിങ് പറഞ്ഞു. മഹാരാഷ്ട്ര ഗതാഗത വകുപ്പിനു കീഴിലെ ബസാണ് അപകടത്തിൽപെട്ടത്.
ധൂലെ ജില്ലയിൽനിന്ന് നാസിക്കിലെ കൽവാൻ ടൗണിലേക്ക് പോവുകയായിരുന്ന ബസ് എതിർദിശയിൽ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളും കിണറ്റിൽനിന്ന് പുറത്തെടുത്തു. ബസ് ഡ്രൈവറും മരിച്ചവരിൽപെടുന്നു.