ദലിത് സ്ത്രീയെ ബലാത്സംഗംചെയ്ത് കൊന്ന മൂന്നുപേർക്ക് വധശിക്ഷ
text_fieldsഹൈദരാബാദ്: ദലിത് സ്ത്രീയെ ബലാത്സംഗംചെയ്ത് കൊന്ന മൂന്ന് പ്രതികൾക്ക് തെലങ്കാനയിലെ പ്രത്യേക അതിവേഗ കോടതി വധശിക്ഷ വിധിച്ചു. പുറമെ മൂന്നു പേരുംകൂടി 26,000 രൂപ പിഴയുമടക്കണം. കഴിഞ്ഞവർഷം നവംബർ 25നാണ് 30കാരിയെ കുമ്രം ഭീം-ആസിഫാബാദ് ജില്ലയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കുത്തേറ്റ മുറിവുകളുമുണ്ടായിരുന്നു.
രണ്ടു ദിവസത്തിനുള്ളിൽ അറസ്റ്റിലായ മൂന്നുപേർക്കെതിരെയും ബലാത്സംഗം, കൊല, ദലിത് പീഡന നിരോധന നിയമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി. ഇവ മൂന്നും തെളിയിക്കപ്പെട്ടതിനെ തുടർന്ന് ജഡ്ജി വധശിക്ഷ തന്നെ വിധിക്കുകയായിരുന്നു. ബലൂൺ വിറ്റ് ഉപജീവനം നടത്തുകയായിരുന്നു യുവതി. വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിച്ചുവെന്നും പ്രതികളെ ഉടൻ തൂക്കിലേറ്റണമെന്നും ഇവരുടെ ഭർത്താവ് പ്രതികരിച്ചു.
ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ ‘ഏറ്റുമുട്ടലിൽ’ കൊലപ്പെടുത്തിയതുപോലെ ഇവരെയും കൊല്ലണമെന്നാവശ്യപ്പെട്ട് യുവതിയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
