മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ
text_fieldsപ്രതീകാത്മക ചിത്രം
പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 65-കാരനായ പ്രതിക്ക് വധശിക്ഷ. കേസ് 'അപൂർവങ്ങളിൽ അപൂർവമായത്' എന്ന് വിശേഷിപ്പിച്ചാണ് പുണെയിലെ പ്രത്യേക അതിവേഗ കോടതി പ്രതി ഭീംറാവു കാംബ്ലെക്ക് വധശിക്ഷ വിധിച്ചത്. സംഭവം നടന്ന് രണ്ട് മാസത്തിനുള്ളിലാണ് കേസിൽ വിധി വന്നിരിക്കുന്നത്.
വിധി കേൾക്കാനായി രാവിലെ തന്നെ കോടതിയിൽ ഇരയുടെ ബന്ധുക്കളും അഭിഭാഷകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ വൻജനാവലി തടിച്ചുകൂടിയിരുന്നു. കർശനമായ പൊലീസ് സുരക്ഷയിലായിരുന്നു ഭീംറാവു കാംബ്ലെയെ കോടതിയിൽ ഹാജരാക്കിയത്. വധശിക്ഷാ വിധി വന്നതോടെ ഇരയുടെ മാതാപിതാക്കളും ബന്ധുക്കളും കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രത്യേക ജഡ്ജി എസ്.ആർ. സാളുങ്കെ പ്രതിക്ക് വധശിക്ഷ വിധിച്ചത്.
ജമ്മു-കശ്മീരിലെ കഠുവയിലും ഉത്തർപ്രദേശിലെ ഉന്നാവോയിലും നടന്ന പീഡനക്കേസുകൾ വിധിന്യായത്തിൽ കോടതി പരാമർശിച്ചു. അത്തരം സംഭവങ്ങളുണ്ടാക്കിയ പൊതുജനരോഷം പോലെ തന്നെ അതീവ ഗൗരവത്തോടെയാണ് ഈ കേസിലെ ക്രൂരതയെയും കോടതി കാണുന്നത്. പ്രതിയുടെ പ്രവൃത്തി മനുഷ്യത്വരഹിതവും അങ്ങേയറ്റം ക്രൂരവുമാണെന്നും, ഇത് നീതിന്യായ വ്യവസ്ഥയെ മാത്രമല്ല, പൊതുസമൂഹത്തിന്റെ മനസ്സാക്ഷിയെത്തന്നെയാണ് ഞെട്ടിച്ചതെന്നും കോടതി നിരീക്ഷിച്ചു.
ജൂൺ 25നാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. തുടർന്ന് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് ഇന്ന് ശിക്ഷാവിധി പ്രഖ്യാപിച്ചത്. മേയ് ഒന്നിന് ഉച്ചകഴിഞ്ഞ് മുത്തശ്ശിയുടെ വീട്ടിലായിരുന്ന കുട്ടിയെ പ്രതി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അതിവേഗത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറഞ്ഞ കോടതിയുടെ നടപടി വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

