ഗർഭിണിയും ഇരട്ടക്കുഞ്ഞുങ്ങളും മരിച്ച സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി
text_fieldsബംഗളൂരു: സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വീട്ടിൽ പ്രസവിക്കേണ്ടിവന്ന ഗർഭിണിയും ഇരട്ടകുഞ്ഞുങ്ങളും മരിച്ച സംഭവം അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചു. ആരോഗ്യവകുപ്പ് കമീഷണറാണ് കമ്മിറ്റിക്ക് നേതൃത്വം നൽകുക. ഇവർ രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും. കുറ്റക്കാരെന്നു കണ്ടെത്തിയാൽ സസ്പെൻഡ് ചെയ്യപ്പെട്ട ഗൈനക്കോളജി ഡോക്ടർ അടക്കമുള്ള ആരോഗ്യവകുപ്പ് ജീവനക്കാരെ പിരിച്ചുവിടുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികളിൽ ക്രമീകരണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യത്തിലുള്ള രോഗികൾക്ക് ആദ്യം ചികിത്സ നൽകുകയാണ് വേണ്ടതെന്നും ഇത്തരത്തിലുള്ള ഉത്തരവ് ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് പുതുക്കി നൽകിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദാരുണസംഭവം. തമിഴ്നാട്ടുകാരിയും ഒരുമാസം മുമ്പ് കർണാടകയിലെ തുമകുരുവിലെ ഭാരതി നഗറിലേക്ക് താമസം മാറുകയും ചെയ്ത 35കാരിയും ഇരട്ടകുഞ്ഞുങ്ങളുമാണ് തുമുകുരു ജില്ല ആശുപത്രിയിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വീട്ടിൽ പ്രസവിക്കുകയും കുഞ്ഞുങ്ങളടക്കം മരിക്കുകയും ചെയ്തത്. ആശുപത്രി നഴ്സുമാരായ യശോദ, ദിവ്യഭാരതി, സവിത, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. ഉഷ എന്നിവരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഇടപെട്ടു. ഇത്തരം കാര്യങ്ങൾ നാടിന് അപമാനകരമാണെന്ന് കമീഷൻ പ്രസിഡന്റ് കെ. നാഗണ്ണ ഗൗഡ പറഞ്ഞു. ഗർഭിണികളും നവജാതശിശുക്കളും മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ല ആശുപത്രികളിൽ 24 മണിക്കൂറും പ്രസവ ചികിത്സ വിദഗ്ധരും ഗൈനക്കോളജി ഡോക്ടർമാരും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം നിർദേശം നൽകി.
ആധാർ കാർഡും തായി (ഗർഭിണി) കാർഡും ഇല്ലെന്ന കാരണത്താൽ ഗർഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ട തുമകുരു ജില്ല ആശുപത്രിയിൽ അദ്ദേഹം കഴിഞ്ഞദിവസം സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.