ജയ്പൂരിൽ ബി.ജെ.പി നേതാവിന്റെ അറസ്റ്റ്: പ്രവർത്തകരുടെ പ്രതിഷേധം
text_fieldsജയ്പൂർ: പുൽവാമ ആക്രമണത്തിലെ രക്തസാക്ഷികളായ ജവാൻമാരുടെ വിധവകൾ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത് അറസ്റ്റിലായ ബി.ജെ.പി നേതാവ് കിരോദി ലാൽ മീണയെ പിന്തുണച്ചുകൊണ്ട് ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് കിരോദി ലാൽ മീണയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്.
ആശ്രിത നിയമന നിയമങ്ങൾ ഭേദഗതി വരുത്തണമെന്നും എങ്കിൽ മാത്രമേ, മക്കൾക്ക് മാത്രമല്ലാതെ, ബന്ധുക്കൾക്കും ജോലി ലഭിക്കൂവെന്നും ചൂണ്ടിക്കാട്ടിയാണ് ജവാൻമാരുടെ വിധവകൾ പ്രതിഷേധിക്കുന്നത്. ഫെബ്രുവരി 28 ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റിന്റെ ജയ്പൂരിലെ വസതിയിലായിരുന്നു പ്രതിഷേധം. പ്രതിഷേധം ദിവസങ്ങൾ നീണ്ടതോടെ വെള്ളിയാഴ്ച രാവിലെ പൊലീസ് എല്ലാവരെയും ബലം പ്രയോഗിച്ച് നീക്കുകയും മീണയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രവർത്തകർ പൊലീസിനുനേരെ കല്ലെറിയുകയും ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി.
പെലീസ് തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന മീണയുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മീണ ജവാൻമാരുടെ വിധവകളെ ഉപയോഗിക്കുന്നുവെന്ന് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.
എന്നാൽ ഇത് വിധവകളെ അപമാനിക്കലാണെന്നും അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ബി.ജെ.പി ആരോപിച്ചു.
റോഡുകൾ സ്ഥാപിക്കുക, വീടുകൾ സ്ഥാപിക്കുക, പ്രതിമകൾ സ്ഥാപിക്കുക തുടങ്ങിയ ഇവരുടെ ആവശ്യങ്ങൾ ഇപ്പോഴും നിറവേറ്റാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് സചിൻ പൈലറ്റ് പറഞ്ഞു. രക്തസാക്ഷികളുടെ വിധവകളുടെ ആവശ്യങ്ങൾ കേൾക്കാൻ തയാറല്ലെന്ന സന്ദേശമാകരുത് പുറത്തു വരുന്നത്. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കണോ വേണ്ടയോ എന്നത് മറ്റൊരു കാര്യമാണ്. എന്നാൽ അവരുടെ ആവശ്യങ്ങൾ കേൾക്കാൻ തയാറാകണം. -പൈലറ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

