‘ഡാർലിങ്, നിനക്കായി ഇതാ ചോർത്തിയ ചോദ്യപേപ്പർ...’; വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രഫസർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ചോർത്തിയ പരീക്ഷാ ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ലഖ്നോ സർവകലാശാല പ്രഫസർ അറസ്റ്റിൽ. സുവോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറായ പരംജീത് സിങ്ങിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അവസാന വർഷ ബി.എസ്.സി വിദ്യാർഥിനിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നതാണ് സംഭാഷണം. ‘ഡാർലിങ്, ഞാൻ നിനക്കായി പരീക്ഷാ ചോദ്യ പേപ്പർ സംഘടിപ്പിച്ചിട്ടുണ്ടെന്നും പരീക്ഷക്ക് മുമ്പ് വീട്ടിൽ വന്നാൽ നൽകാ’മെന്ന് പറയുന്നതാണ് സംഭാഷണം. രണ്ടു പേപ്പറുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും എപ്പോഴാണ് തന്നെ കാണാൻ വരുകയെന്നും അധ്യാപകൻ വിദ്യാർഥിനിയോട് ചോദിക്കുന്നുണ്ട്. എന്നാൽ താൻ സിലബസ് മുഴുവൻ പഠിച്ചിട്ടുണ്ടെന്നും ചോദ്യപേപ്പറിന്റെ ആവശ്യമില്ലെന്നായിരുന്നു വിദ്യാർഥിനിയുടെ മറുപടി. തുടർന്ന് വിദ്യാർഥിനിയെ നിരവധി തവണ ഇയാൾ വീട്ടിലേക്ക് വരാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്. താൻ അവധിയിലായിരുന്നപ്പോൾ പ്രഫസർ തന്നെ നിരന്തരം വിളിക്കുകയും കോളജിലെത്താൻ നിർബന്ധിക്കുകയും ചെയ്തെന്ന് വിദ്യാർഥിനി ആരോപിച്ചു.
കടുത്ത മാനസിക സംഘർഷത്തിലായ വിദ്യാർഥിനി സർവകലാശാല അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പരീക്ഷാ കൺട്രോളർ പൊലീസിൽ ഔദ്യോഗിക പരാതി നൽകി. ഫോൺ സംഭാഷണത്തിന്റെ രേഖ സർവകലാശാല പൊലീസിന് കൈമാറി. ഹസൻഗഞ്ച് പൊലീസ് സ്റ്റേഷനിൽ പ്രഫസർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലുള്ള ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.
അതേസമയം, സംഭവം അന്വേഷിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർ ഇന്റേണൽ കംപ്ലയിൻസ് കമ്മിറ്റിയോട് നിർദേശിച്ചു. ആരോപണങ്ങൾ പരംജീത് സിങ് നിഷേധിച്ചു. സർവകലാശാലയിലെ ആഭ്യന്തര രാഷ്ട്രീയത്തെ തുടർന്ന് തന്നെ മനപൂർവം കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് പ്രഫസറുടെ ആരോപണം. ഓഡിയോ ക്ലിപ് പുറത്തുവന്നതോടെ അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

