തമിഴ്‌നാട്ടിൽ 23 കാരന്റെ മരണം ദുരഭിമാനക്കൊലയെന്ന്; തടയാൻ നിയമനിർമാണം വേണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ
text_fieldsചെന്നൈ: തമിഴ്‌നാട്ടിൽ 23 കാരനായ ദളിത് യുവാവിന്റെ മരണം ദുരഭിമാനക്കൊലയെന്ന് ആരോപണം. ചെന്നൈയ്ക്ക് സമീപമുള്ള ചെങ്കൽപട്ട് ജില്ലയിലെ കേളമ്പാക്കത്തുനിന്നുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രവീൺ കുമാറാണ് വെട്ടേറ്റ് മരിച്ചത്. ആഗസ്റ്റ് 16ന് രാത്രി വെട്ടേറ്റ പ്രവീൺ ചെന്നൈ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 20-ാം തീയതി മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ മണികണ്ടൻ, എഴുമല, നന്തീഷ്, ഗൗതം എന്നീ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള അഞ്ചാം പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രവീണും പ്രതികളിൽ ഒരാളുടെ മകളും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസും നാട്ടുകാരും പറഞ്ഞു. പ്രവീണും എഴുമലയും ആദിദ്രാവിഡ സമുദായത്തിൽപ്പെട്ടവരാണെന്ന് അയൽവാസിയായ സതീഷ് കുമാർ പറഞ്ഞു. എന്നാൽ പ്രവീൺ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിൽ നിന്നുള്ളയാളാണ്.
പെൺകുട്ടിയുടെ ബന്ധുക്കളിൽ ഒരാൾ നേരത്തെയും കത്തിയുമായി പ്രവീണിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഏകദേശം ആറുമാസം മുമ്പ് പ്രതികൾ പ്രവീണിനെ കെട്ടിയിട്ട് മർദ്ദിച്ചിരുന്നുവെന്നും പരാതിയുണ്ട്.
കൊലപാതകത്തിന് മൂന്ന് മാസം മുമ്പ് പ്രതികളിലൊരാളായ മണികണ്ടൻ പ്രവീണുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ആഗസ്റ്റ് 16-ന് മണികണ്ടനെ കാണാൻ പോയ പ്രവീണിനെ കാറിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
മനുഷ്യാവകാശ പ്രവർത്തകരുടെ കണക്കുപ്രകാരം, 2026 മാർച്ച് ആയപ്പോഴേക്കും തമിഴ്‌നാട്ടിൽ കുറഞ്ഞത് 59 ദുരഭിമാനക്കൊലകളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നിയമനിർമാണം നടത്തണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

