ജാർഖണ്ഡിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
text_fieldsമെദിനിനഗർ (ജാർഖണ്ഡ്): മോഷണക്കുറ്റം ആരോപിച്ച് ജാർഖണ്ഡിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. പാലാമു ജില്ലയിലെ തെലിയാഹി ഗ്രാമത്തിലെ പദ്‍വ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പവൻ റാം (22) കൊല്ലപ്പെട്ടത്. വാഹനത്തിൽനിന്ന് ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി എന്ന വിവരത്തെ തുടർന്ന് പൊലീസ് പട്രോൾ സംഘം സ്ഥലത്തെത്തിയപ്പോൾ ആളുകൾ യുവാവിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇയാളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പാലാമു പൊലീസ് സൂപ്രണ്ട് രീഷ്മ രമേശൻ പറഞ്ഞു.
സംഭവത്തിൽ പരസ് നാഥ് മേത്ത (35) എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഒളിവിൽപോയ മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു. ഇത് ആൾക്കൂട്ട മർദനമാണെന്നും ബി.എൻ.എസിലെ സെക്ഷൻ 103(2) വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ, ട്രാക്ടറിൽനിന്ന് ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആൾക്കൂട്ടം പിടികൂടി മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് മോഷ്ടിച്ച ബാറ്ററി കണ്ടെടുത്തിട്ടില്ല.
പവൻ റാമിന്റെ മൃതദേഹത്തിന്റെ പോസ്റ്റ്മാർട്ടം മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ പ്രത്യേക മെഡിക്കൽ ബോർഡാണ് നടത്തിയത്. സംഭവത്തിന് പിന്നാലെ ഗ്രാമത്തിൽ സംഘർഷാവസ്ഥയുണ്ടാകാതിരിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ജനങ്ങൾ റോഡുകൾ ഉപരോധിച്ചത് നേരിയ സംഘർഷാവസ്ഥക്ക് കാരണമായിരുന്നു.
കൊലപാതകത്തെ അപലപിച്ച് മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ബാബുലാൽ മരാണ്ടി രംഗത്തെത്തി. സംസ്ഥാനത്ത് പാവപ്പെട്ടവർക്കും ദലിതർക്കും ആദിവാസി വിഭാഗങ്ങൾക്കും നേരായ അതിക്രമങ്ങൾ എല്ലാ ദിവസവും നടക്കുകയാണ്. അവരുടെ ഭൂമി മോഷ്ടിക്കുകയും കൊലപാതകങ്ങൾ നടത്തുകയും ചെയ്യുകയാണ്. ഇത്തരം അക്രമങ്ങൾ ഓരോ ദിവസവും വർധിക്കുകയാണെന്നും ബാബുലാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

