ദിവസവും ഒരു കോടി കാണിക്ക, എന്നിട്ടും തുകയിൽ തിരിമറി; രാമക്ഷേത്ര ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി മുൻ കർസേവകൻ
text_fieldsന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ കൂടുതൽ ശക്തമാകുന്നു.
ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രധാന പ്രതികളിലൊരാളും ധരം സേന ഭാരത് തലവനുമായ സന്തോഷ് ദുബെയാണ് രാമക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് കാണിച്ച് അദ്ദേഹം ചൊവ്വാഴ്ച പരാതി നൽകി.
ദിവസവും ഒരു കോടി രൂപയോളം വരുന്ന സ്വർണ, വെള്ളി ആഭരണങ്ങളും പണവും ഭക്തർ സംഭാവനയായി നൽകുന്നുണ്ടെന്ന് സന്തോഷ് ദുബെ പരാതിയിൽ പറയുന്നു. ‘രാമജന്മഭൂമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന ഞാൻ കാണുന്നത് ഭക്തർ സ്വർണ-വെള്ളി ആഭരണങ്ങളും നാണയങ്ങളും പണവും കാണിക്കവഞ്ചിയിൽ നിക്ഷേപിക്കുന്നതാണ്. ഏകദേശം ഒരു കോടി രൂപയോളമാണ് ദിവസവും ഇങ്ങനെ ലഭിക്കുന്നത്’- അദ്ദേഹം വ്യക്തമാക്കി.
ഈ സംഭാവനകളുടെ സംരക്ഷണച്ചുമതല ട്രസ്റ്റികൾക്കാണെന്നും, എന്നാൽ അവർ ഈ തുക വകമാറ്റിയെന്നും ദുബെ ആരോപിക്കുന്നു. രാമജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ബൻസാൽ, അനിൽ മിശ്ര, ഗോപാൽ റാവു, ചമ്പത് റായിയുടെ ഡ്രൈവർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാംശങ്കർ യാദവ് എന്ന ടിന്നു എന്നിവർക്കെതിരെയാണ് പ്രധാനമായും പരാതി ഉയർന്നിരിക്കുന്നത്. ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് ഇവർ വൻതോതിൽ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തു എന്നാണ് ആരോപണം.
അക്കൗണ്ട് ബുക്കുകളിൽ കൃത്രിമം കാട്ടിയെന്നും കണക്കുകളിൽ തിരിമറി നടത്തിയെന്നും പരാതിയിൽ പറയുന്നു. ക്ഷേത്രത്തിന് ലഭിച്ച രത്നങ്ങൾ പതിപ്പിച്ച ആഭരണങ്ങളും കോടിക്കണക്കിന് രൂപയും ട്രസ്റ്റ് അംഗങ്ങൾ സ്വന്തമാക്കുകയും വിൽക്കുകയും ചെയ്തതായി വിവിധ മാധ്യമ റിപ്പോർട്ടുകളിലൂടെ പുറത്തുവന്നിട്ടുണ്ടെന്നും ദുബെ ചൂണ്ടിക്കാട്ടി. ഇവയിൽ ചിലത് ചെറുകിട മോഷണങ്ങളിൽ നിന്നും വീണ്ടെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് പൊലീസ് ഇക്കാര്യത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും, പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിന്റെ സത്യസന്ധമായ അന്വേഷണത്തിനായി പ്രതികളെ നുണപരിശോധനക്ക് വിധേയരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്ര ഫണ്ട് ദുർവിനിയോഗവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ബി.ജെ.പി സർക്കാറിനെതിരെ വലിയ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
‘ബി.ജെ.പി ഭരണം അഴിമതി നിറഞ്ഞതാണ് എന്നത് ദൗർഭാഗ്യകരമാണ്. ഐ.ഐ.ടികൾക്ക് പകരം എസ്.ഐ.ടികൾ (പ്രത്യേക അന്വേഷണ സംഘം) ആണ് ഇവിടെ രൂപവത്കരിക്കുന്നത്’ അഖിലേഷ് യാദവ് എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

