ധാഭോൽക്കർ വധം: കടലിനടിയിൽ നിന്നും തോക്ക് വീണ്ടെടുത്തു
text_fieldsപൂനെ: സാമൂഹിക പ്രവർത്തകനും യുക്തിവാദി നേതാവുമായ നരേന്ദ്ര ധാഭോൽക്കറെ വധിക്കാൻ അക്രമികൾ ഉപയോഗിച്ച തോക്ക ് താനെയിലെ കടലിടുക്കിൽ നിന്നും കണ്ടെടുത്തു. കടലിനടിയിലെ 40 അടിയോളമുള്ള മണൽ കൂനക്കും താഴെ നിന്നാണ് സുപ്രധാന തെളിവായ തോക്ക് സി.ബി.ഐ വീണ്ടെടുത്തത്. ഏഴര കോടി രൂപ മുടക്കിയാണ് തോക്ക് കടലിനടിയിൽ നിന്നും എടുത്തത്.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻവിടെക് മറൈൻ കൺസൾറ്റൻറ്സ് നോർവീജയയിൽ നിന്നുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തോക്ക് കണ്ടെത്തിയത്. യുക്രെയിനിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരാണ് കടലിനടയിലിലെ മണൽകൂനക്കടിയിൽ നിന്ന് തോക്ക് പുറത്തെടുത്തത്. തോക്ക് കണ്ടെത്താനും പുറത്തെടുക്കുന്നതിനുമായി ഏഴരക്കോടി രൂപയാണ് കർണാടക, മഹാരാഷ്ട്ര സർക്കാറുകൾ ചെലവഴിച്ചത്.
തോക്ക് ബാലിസ്റ്റിക് ടെസ്റ്റിന് അയച്ചതായി സി.ബി.ഐ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ടെസ്റ്റിലൂടെ തോക്ക് ധാഭോൽകർ വധത്തിന് മാത്രമാണോ മറ്റേതെങ്കിലും കേസുകളിൽ ഉപയോഗിച്ചിട്ടുണ്ടോയെന്നും വ്യക്തമാകും. ധഭോൽക്കറെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ തന്നെയാണ് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ചതിന് പിന്നിലെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇരുവരെയും കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ചത് ഒരേ തോക്കാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് ഇരുകേസുകളിലും സുപ്രധാനമായ തോക്ക് കണ്ടെത്താനുള്ള ശ്രമം സി.ബി.ഐ തുടങ്ങിയത്.
ധാഭോൽകറെ വെടിവെച്ച ശരത് കലാസ്കർ എന്ന പ്രതിയാണ് തോക്ക് കടലിടുക്കിൽ ഉപേക്ഷിച്ചെന്ന് മൊഴി നൽകിയത്. പാറക്കെട്ടുകളും ശക്തമായ തിരയുമുള്ള കടലിടുക്കിൽ നിന്ന് തോക്ക് കണ്ടെത്തുക ശ്രമകരമായിരുന്നു.
2013 ആഗസ്റ്റ് 20നാണു പ്രഭാത നടത്തത്തിനിടെ പുണെയിൽവച്ച് ധാഭോൽക്കർ വെടിയേറ്റു മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.