‘മോന്ത’ ചുഴലിക്കാറ്റ്; അതീവ ജാഗ്രതയിൽ ആന്ധ്ര; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി
text_fieldsആന്ധ്രപ്രദേശ്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോന്ത’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്ന് ആന്ധ്രയിൽ അതീവ ജാഗ്രത. മോശം കാലാവസ്ഥ തുടരുന്നതിനിടെ ആന്ധ്രയിൽ നിന്നുള്ള വിമാനങ്ങളും 60 ഓളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മഴക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രക്ക് പുറമേ തമിഴ്നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്.
ഇന്ന് രാവിലെയോടു കൂടി അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോന്ത വൈകീട്ടോടെ പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിലുള്ള കക്കിനടയുടെ സമീപം കര തൊടുമെന്നാണ് പ്രവചനം. അതിനാൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ഭരണകൂടങ്ങളിലെയും മുനിസിപ്പൽ സ്ഥാപനങ്ങളിലെയും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തനക്ഷമമായിരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്തിന്റെ തയാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംസാരിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് മുന്നിൽ കണ്ട് ആന്ധ്രയിലെ 14 ജില്ലകളിൽ ഒക്ടോബർ 29 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളോട് സ്വന്തം വീടുകളിലേക്ക് മടങ്ങാനും നിർദേശമുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും യൂണിറ്റുകളെ വിവിധ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. ഗർഭിണികളെയും മുതിർന്ന പൗരന്മാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിവിധ ജില്ലകളിൽ താത്കാലിക ഹെലിപ്പാഡുകൾ തുറക്കുകയും സൈന്യത്തോട് സജ്ജരായിരിക്കാൻ നിർദേശിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുമായി സംസാരിച്ചതിന് ശേഷം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു.
ആന്ധ്രക്ക് പുറമേ ഒഡിഷയിലെയും ബംഗാളിലെയും തീരദേശ ജില്ലകളിലും തമിഴനാട്ടിലും തീവ്രമഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡിഷയിലെ എട്ട് ജില്ലകളിൽ ഒക്ടോബർ 30 വരെ സ്കൂളുകൾക്ക് അവധിയാണ്. മൽക്കൻഗിരി, കോരാപുട്, രായഗഡ, ഗഞ്ചം, ഗജപതി, കാണ്ഡമാൽ, കലഹണ്ടി, നബരംഗ്പൂർ ജില്ലകളിലാണ് അവധി. ചെന്നൈ അടക്കം തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ അടുത്ത 36 മണിക്കൂർ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, വില്ലുപുരം തുടങ്ങിയ ജില്ലകളിൽ സ്കൂളുകൾക്ക് അവധിയാണ്. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ആന്ധ്ര, ഒഡിഷ, തമിഴ്നാട് ഭരണകൂടങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

