സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്: കർണാടകയിൽ അഞ്ചംഗ സംഘം അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടകയിൽ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ തട്ടിപ്പുകൾക്കായി ഉപയോഗിച്ച അഞ്ചംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. വിജയനഗര ജില്ല സ്വദേശികളായ വാക്ദോത്ത് വാകീൽ (24) രാജ (23), ജാർഖണ്ഡ് സ്വദേശി സീഷാൻ അൻസാരി (22), ഛത്തീസ്ഗഡ് സ്വദേശികളായ ആകാശ് (32), സാഹിൽ (22) എന്നിവരെയാണ് ഗദഗ് പോലീസ് അറസ്റ്റ് ചെയ്തത്.
വിശ്വാസം പിടിച്ചുപറ്റിയ ശേഷം സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ നൽകാമെന്ന ഉറപ്പുനൽകി പ്രതികൾ ഇരകളെ വലയിലാക്കുകയായിരുന്നു. ഇതോടൊപ്പം നഗരത്തിലെ ഒരു ബാങ്കിൽ വിദ്യാർഥികളുടെ പേരിൽ അക്കൗണ്ടുകൾ തുടങ്ങാനും പ്രതികൾ നിർബന്ധിച്ചു.
2,000 രൂപ വീതം അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചതോടെ വിദ്യാർഥികൾ പ്രതികളെ പൂർമണ്ണമായി വിശ്വസിച്ചു . പിന്നാലെ പാസ്ബുക്ക്, എ.ടി.എം കാർഡുകൾ, അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡുകൾ, ഇൻനെറ്റ് ബാങ്കിംഗ് വിവരങ്ങൾ എന്നിവ ഇവർ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ചു. ഈ അക്കൗണ്ടുകൾ വഴി വൻതോതിൽ സൈബർ തട്ടിപ്പ് നടത്തി പണം കൈമാറാനായിരുന്നു പ്രതികളുടെ പദ്ധതി.
തട്ടിപ്പിനെക്കുറിച്ചുള്ള രഹസ്യവിവരത്തെത്തുടർന്ന് മാർച്ച് 11നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ലോഗിൻ വിവരങ്ങളടക്കമുള്ള രേഖകൾ മറ്റൊരു സംഘത്തിന് കൈമാറാൻ പ്രതികൾ ഗോവയിലേക്ക് പോകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സംഭവത്തിൽ 11 മൊബൈൽ ഫോണുകളും പാസ്ബുക്ക്, എ.ടി.എം കാർഡ്, സിം കാർഡ് എന്നിവയും പിടിച്ചെടുത്തു. സമാനമായി കൂടുതൽ അക്കൗണ്ടുകൾ ഇവർ നിർമ്മിച്ചിട്ടുണ്ടെന്നാണ് പോലിസിന്‍റെ നിഗമനം. സംഘത്തിലെ മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

