370 രൂപ ബിരിയാണി, മൃതദേഹങ്ങളെക്കുറിച്ച് പരിഹാസം: പ്രണിത് മോറേക്കും ഹിമാൻഷു ജാഗ്രക്കും ഡോ. സേജൽ പവാറിനുമെതിരെ കേസ്
text_fieldsമുംബൈ: 370 രൂപ ബിരിയാണി വിവാദത്തിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ പ്രണിത് മോറേ, ഗുരുഗ്രാം സ്വദേശിയായ ഹിമാൻഷു ജാഗ്ര എന്നിവർക്കെതിരെ മഹാരാഷ്ട്ര സൈബൽ സെൽ കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ അശ്ലീലവും ആക്ഷേപകരവുമായ ഉള്ളടക്കം പങ്കുവെച്ചതിനും പ്രചരിപ്പിച്ചതിനുമാണ് കേസ്. സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയ ‘370 രൂപ ബിരിയാണി’ വീഡിയോയുമായി ബന്ധപ്പെട്ടാണ് നടപടി.
അതേസമയം, പ്രണിത് മോറെയുടെ സ്റ്റാൻഡ് അപ് കോമഡി പരിപാടിക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയ മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലെ ഡോക്ടറായ സേജൽ പവാറിനെതിരെയും സൈബർ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടം ചെയ്യുന്ന സമയത്ത് പുരുഷന്മാരുടെ ശാരീരിക പ്രത്യേകതകളെ നോക്കി പരിഹസിക്കാറുണ്ടെന്നും അത്തരം കാര്യങ്ങൾ സുഹൃത്തുക്കളോട് പങ്കുവക്കാറുണ്ടെന്നുമായിരുന്നു സേജലിന്റെ പ്രതികരണം. പരാമർശം വലിയ രീതിയിൽ വൈറലാവുകയും രൂക്ഷമായ വിമർശനം നേരിടുകയും ചെയ്തിരുന്നു. ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകളുടെയും ഐ.ടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് സൈബർ പൊലീസ് വ്യാഴാഴ്ച മൂവർക്കുമെതിരെ കേസെടുത്തത്.
പ്രണിത് മോറിന്റെ ഷോയിലെ ഒരു പ്രേക്ഷക സംവാദത്തിനിടെയാണ് വിവാദത്തിന് തുടക്കം. ഡേറ്റിന് പോയപ്പോൾ 370 രൂപയുടെ ബിരിയാണി വാങ്ങിക്കൊടുത്തതിനാൽ തനിക്ക് ‘തിരിച്ചുകിട്ടേണ്ടത്’ എന്ന തരത്തിൽ ഹിമാൻഷു നടത്തിയ ലൈംഗികാതിക്ഷേപ പരാമർശങ്ങളും, സ്ത്രീയുടെ സമ്മതമില്ലാതെ ലൈംഗികമായി സമീപിച്ചുവെന്ന പ്രസ്താവനകളും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
വീഡിയോ വൈറലായതോടെ ഹിമാൻഷുവിനെതിരെ കടുത്ത വിമർശനമുയർന്നു. ഷോയുടെ അവതാരകനായ പ്രണിത് മോറെ ഇത്തരം പരാമർശങ്ങളെ എതിർക്കാതെ ചിരിക്കുകയായിരുന്നു എന്ന കാരണത്താൽ അദ്ദേഹത്തിനും വിമർശനം നേരിടേണ്ടിവന്നു. തുടർന്ന് പ്രണിത് മാപ്പ് പറയുകയും ചെയ്തിരുന്നു.
സംഭവത്തിൽ, ദേശീയ വനിതാ കമീഷൻ സ്വമേധയാ ഇടപെട്ട് ഇരുവരോടും വിശദീകരണം തേടിയിരുന്നു. ഹരിയാന പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന നിർദേശവും കമ്മീഷൻ നൽകിയിട്ടുണ്ട്.
ഇതിനിടെ, ഹിമാൻഷു ജംഗ്ര ജോലി ചെയ്തിരുന്ന ഗുരുഗ്രാം ആസ്ഥാനമായ കമ്പനി അദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. വിവാദ പരാമർശങ്ങൾ കമ്പനിയുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയായിരുന്നു കമ്പനിയുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

