'സാംസ്കാരിക സ്ഥാപനങ്ങളെ കാവിവൽക്കരിക്കുന്നു'; കൊൽക്കത്ത അക്കാദമി ഓഫ് ഫൈൻ ആർട്‌സിന് കാവി നിറം നൽകിയതിൽ പ്രതിഷേധം
text_fieldsകൊൽക്കത്ത: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നായ കൊൽക്കത്ത അക്കാദമി ഓഫ് ഫൈൻ ആർട്‌സിന്റെ ടിക്കറ്റ് കൗണ്ടറിന് കാവി നിറം പൂശിയ സംഭവത്തിൽ ബംഗാളിൽ രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നു. സാംസ്കാരിക സ്ഥാപനങ്ങളെ കാവിവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഇടതുപക്ഷവും കലാകാരന്മാരും രംഗത്തെത്തിയപ്പോൾ, പഴയ നിറം പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
നാടകങ്ങളുടെയും വിവിധ സാംസ്കാരിക പ്രവർത്തനങ്ങളുടെയും പ്രധാന വേദിയായ അക്കാദമിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിറത്തിന്റെ പേരിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. ജൂലൈ ആദ്യവാരത്തിൽ ടിക്കറ്റ് കൗണ്ടറിന് കാവി നിറം നൽകിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇതിൽ പ്രതിഷേധിച്ച് ഇടതുപക്ഷ പ്രവർത്തകരും നാടക കലാകാരന്മാരും ചേർന്ന് കാവി നിറത്തിന് മുകളിൽ വെള്ള പെയിന്റ് അടിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ബുധനാഴ്ച ബി.ജെ.പി എം.എൽ.എ രുദ്രനിൽ ഘോഷിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ‘ജയ് ശ്രീറാം’, ‘വന്ദേ മാതരം’ മുദ്രാവാക്യങ്ങൾ മുഴക്കി കെട്ടിടത്തിൽ വീണ്ടും കാവി പെയിന്റ് അടിക്കുകയായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയതിന് പിന്നാലെ, സർക്കാർ കെട്ടിടങ്ങളിലും പൊതുസ്ഥലങ്ങളിലും വ്യാപകമായി ഇത്തരം നിറംമാറ്റങ്ങൾ നടക്കുന്നതായി നേരത്തെയും വിമർശനമുയർന്നിരുന്നു. ഹിന്ദുത്വ ആശയങ്ങൾ ബലപ്രയോഗത്തിലൂടെ സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണിതെന്നാണ് ഇടതുപക്ഷത്തിന്റെയും സാംസ്കാരിക പ്രവർത്തകരുടെയും പ്രധാന ആരോപണം. അക്കാദമിയിൽ നടന്ന പ്രതിഷേധങ്ങൾക്ക് സി.പി.ഐ.എം നേതൃത്വം നൽകിയെന്നും, വെള്ള പെയിന്റ് അടിച്ച കലാകാരന്മാർക്കൊപ്പം മുതിർന്ന സി.പി.ഐ.എം നേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യയും ഉണ്ടായിരുന്നുവെന്ന് രുദ്രനിൽ ഘോഷ് ചൂണ്ടിക്കാണിച്ചു.
എന്നാൽ, കാവിവൽക്കരണമെന്ന ഇടതുപക്ഷത്തിന്റെ ആരോപണങ്ങളെ ബി.ജെ.പി നേതൃത്വം ശക്തമായി തള്ളി. അക്കാദമി ടിക്കറ്റ് കൗണ്ടറിന്റെ യഥാർത്ഥ നിറം പണ്ടേ കാവിയും ചോക്ലേറ്റ് ബോർഡറുമായിരുന്നുവെന്നും, മുൻ തൃണമൂൽ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മാറ്റിയ ആ പഴയ നിറം തിരികെ കൊണ്ടുവരിക മാത്രമാണ് ചെയ്തതെന്നുമാണ് രുദ്രനിൽ ഘോഷിന്റെ വാദം. കാവി എന്നത് ബഹുമാനത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണെന്നും ഇതിൽ യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും ബി.ജെ.പിയുടെ വാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നാണ് പ്രശസ്ത നാടകപ്രവർത്തകൻ ചന്ദൻ സെൻ വ്യക്തമാക്കിയത്. കൗണ്ടറിന് ഒരിക്കലും പണ്ട് കാവി നിറമായിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു രാഷ്ട്രീയ അഭിപ്രായമോ സാംസ്കാരിക പ്രത്യയശാസ്ത്രമോ ബലപ്രയോഗത്തിലൂടെ പൊതുസമൂഹത്തിന് മേൽ അടിച്ചേൽപ്പിക്കാനാവില്ലെന്നാണ് ഇടതുപക്ഷ സഹയാത്രികനും സംവിധായകനുമായ കമലേശ്വർ മുഖർജി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ബംഗാളിലെ സാംസ്കാരിക തനിമയെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഇടതുപക്ഷ സംഘടനകളുടെ തീരുമാനം. സാംസ്കാരിക സ്ഥാപനങ്ങൾ ഇത്തരത്തിൽ രാഷ്ട്രീയ പോർക്കളമായി മാറുന്നത് കലാപ്രേമികളിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

