കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ ക്രിപ്റ്റോ കറൻസികളുടെ വിലയിൽ വൻ ഇടിവ്
text_fieldsന്യൂഡൽഹി: ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കാൻ ബിൽ കൊണ്ടു വരുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ ഡിജിറ്റൽ കറൻസികൾക്ക് വിലയിടിവ്. എല്ലാ പ്രധാന കറൻസികളുടേയും വില 15 ശതമാനം ഇടിഞ്ഞു. ബിറ്റ്കോയിൻ 18.53 ശതമാനമാണ് ഇടിഞ്ഞത്.
എതിറിയം 15.58 ശതമാനവും ടെതർ 18.29 ശതമാനവും ഇടിഞ്ഞു. ക്രിപ്റ്റോ കറൻസികളെ കുറിച്ചുള്ള വാർത്തകൾ നൽകുന്ന കോയിൻഡെസ്കിന്റെ റിപ്പോർട്ടനുസരിച്ച് ബിറ്റ്കോയിൻ മൂല്യം 55,460.96 ഡോളറിലേക്ക് ഇടിഞ്ഞു. നവംബർ ആദ്യവാരം 66,000 ഡോളറിലേക്ക് മൂല്യമെത്തിയതിന് ശേഷമായിരുന്നു വിലയിടിവ്.
രാജ്യത്ത് എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും (ഡിജിറ്റൽ നാണയം)നിരോധിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ ബിൽ കൊണ്ടു വരുന്നത്. അതേസമയം, ചില ക്രിപ്റ്റോ കറൻസികൾക്ക് അനുമതിയുണ്ടാകും. ക്രിപ്റ്റോ കറൻസി സൃഷ്ടിക്കുന്നതിനു പിന്നിലെ സാങ്കേതികവിദ്യക്ക് പ്രോത്സാഹനം നൽകാനും ബിൽ ലക്ഷ്യമിടുന്നു. രാജ്യത്തിെൻറ ഔദ്യോഗിക ഡിജിറ്റൽ നാണയം റിസർവ് ബാങ്ക് പുറത്തിറക്കുന്നതിന് മുന്നോടിയായി അതിന് നിയമസംരക്ഷണം ഉറപ്പുവരുത്തലും ബില്ലിെൻറ ലക്ഷ്യമാണ്.
ക്രിപ്റ്റോ കറൻസികൾ കള്ളപ്പണ തട്ടിപ്പിനും ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടരുതെന്ന് ഈ മാസാദ്യം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസും ക്രിപ്റ്റോ കറൻസികൾക്കെതിരെ ശക്തമായ എതിർപ്പറിയിച്ചിരുന്നു. സ്വകാര്യ എക്സ്ചേഞ്ചുകൾ വഴി ക്രിപ്റ്റോ ഇടപാട് നടത്തുന്ന 15 ദശലക്ഷം പേർ രാജ്യത്തുണ്ടെന്നാണ് കണക്ക്. ഈ മാസം 29 മുതൽ ഡിസംബർ 23 വരെ നടക്കുന്ന പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിലാണ് ബിൽ അവതരിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.