ബംഗളൂരു: 30,000 രൂപയുടെ കടം തീർക്കാൻ 65കാരനെ കൊന്ന് സ്വർണമാല കവർന്ന 22കാരൻ അറസ്റ്റിൽ. മൂർത്തി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാകേഷ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ സമ്പന്ന കുടുംബത്തിൽപെട്ടയാളാണെന്നും രാകേഷിന്‍റെ പിതാവിന് പ്രദേശത്ത് ഏഴ് കോടി രൂപയോളം വില വരുന്ന സ്വത്തുവകകളുണ്ടെന്നുമാണ് റിപ്പോർട്ട്്
ഈ മാസം 15ന് ബംഗളൂരുവിലെ ദേവനഹള്ളിയിലായിരുന്നു സംഭവം. മൂർത്തിയെ രാകേഷ് പിന്നിൽ നിന്ന് ക്രിക്കറ്റ് ബാറ്റുെകാണ്ട് അടിക്കുകയും കഴുത്തിന് കുത്തുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം കുറ്റിക്കാടും വെള്ളക്കെട്ടും നിറഞ്ഞ ഭാഗത്ത് ഉപേക്ഷിച്ച് സ്വർണമാലയുമായി കടന്നുകളയുകയായിരുന്നു.
വയോധികൻ വീട്ടിൽ തിരിച്ചെത്താതായതോടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. തുടർന്ന് രാകേഷിനെ പൊലീസ് പിടികൂടുകയും സ്വർണമാല ഇയാളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ രാകേഷ് കുറ്റം സമ്മതിച്ചതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.