ഗുണ്ടാത്തലവൻ ദുബെയുടെ അനുയായി പിടിയിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ എട്ടു പൊലീസുകാരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഗുണ്ടാതലവൻ വികാസ് ദുബെയുടെ അനുചരൻ അറസ്റ്റിൽ. അതേസമയം, മുഖ്യപ്രതി ദുബെയെ ഇതുവരെ പിടികൂടാനായില്ല. ദുെബയെ അനുഗമിക്കുന്ന ദയാശങ്കർ അഗ്നിഹോത്രി എന്ന കല്ലുവാണ് ഞായറാഴ്ച പുലർച്ച നടന്ന ഏറ്റുമുട്ടലിൽ പിടിയിലായത്. വെടിവെപ്പിൽ കാലിന് പരിക്കേറ്റ അഗ്നിഹോത്രിയെ ആശുപത്രിയിലാക്കി.
ഇതിനിടെ, വികാസ് ദുബെയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഏർപ്പെടുത്തിയ പാരിതോഷികം 50,000ത്തിൽനിന്ന് ഒരു ലക്ഷമാക്കി. ‘‘പൊലീസുകാർക്കെതിരെ വെടിയുതിർത്തവരിൽ അഗ്നിഹോത്രിയും ഉണ്ടായിരുന്നു. മുഖ്യപ്രതി ദുബെയുടെ ഏറ്റവുമടുത്ത ആളായ ഇയാൾ ദുബെയുടെ വീട്ടിൽതന്നെയാണ് താമസവും. കാലിന് വെടിയേറ്റ ഇയാൾ ആശുപത്രിയിലാണ്’’ -കാൺപൂർ ഐ.ജി മോഹിത് അഗർവാൾ പറഞ്ഞു. ഇയാളിൽനിന്ന് ആയുധവും പിടിച്ചെടുത്തു.
എട്ടുപേർ മരിച്ച, വ്യാഴാഴ്ചത്തെ ഏറ്റുമുട്ടൽ ദിവസം ദുബെക്ക് ചില പൊലീസ് കേന്ദ്രങ്ങളിൽനിന്ന് ഫോൺ വന്നിരുന്നുവെന്ന് അഗ്നിഹോത്രി സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.
റെയ്ഡ് വിവരം ദുബെയെ ഫോണിൽ അറിയിച്ചതായി സംശയിക്കുന്ന പൊലീസുകാരൻ വിനയ് തിവാരിയെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം, മുഖ്യപ്രതി ദുബെയുടെ ബംഗ്ലാവ് പൊലീസ് പൊളിച്ചുനീക്കിയതു സംബന്ധിച്ച ചോദ്യത്തിന്, വീടിനുള്ളിലെ ബങ്കറിൽ ആയുധം സൂക്ഷിച്ചതായി അറിയിപ്പ് കിട്ടിയെന്നും തുടർന്നാണ് നടപടിയെന്നും ഐ.ജി വിശദീകരിച്ചു.
‘‘വീടിെൻറ ചുമരുകൾക്കുള്ളിലും ആയുധങ്ങളുണ്ടായിരുന്നു. ഇവ കണ്ടെത്താൻ ചുമർ പൊളിച്ചപ്പോൾ വീട് നിലംപൊത്തുകയായിരുന്നു’’ -ഐ.ജി പറഞ്ഞു. ദുബെയുടെ ആഡംബര കാറുകളും തകർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.