യു.പിയിൽ സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരും ചിത്രവും റോഡരികിൽ പ്രദർശിപ്പിക്കും
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങൾ തടയുന്നതിന് പുതിയ നടപടിയുമായി യോഗി ആദിത്യനാഥ് സർക്കാർ. സ്ത്രീകൾക്കെതിരെ അധിക്ഷേപം നടത്തുന്നവരുടെ പേരുവിവരങ്ങളും ചിത്രവും പൊതുസ്ഥലങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്ന നടപടിയാണ് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. ഓപ്പറേഷൻ ദുരാചാരി എന്നതാണ് പദ്ധതിയുടെ പേര്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമം, ലൈംഗിക അധിക്ഷേപം, അപമാനിക്കൽ, ശാരീരിക-മാനസിക പീഡനം തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും ഇതിൽ ഉൾപ്പെടും. കുറ്റകൃത്യങ്ങളിൽ പ്രതികളാവുന്നവരുടെ ചിത്രവും പേരും മേൽവിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ പോസ്റ്ററാക്കി പൊതുസ്ഥലങ്ങളിലും റോഡിലും പ്രദർശിപ്പിക്കും. ഓപ്പറേഷൻ ദുരാചാരി പ്രകാരം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വനിത പൊലീസ് ഉദ്യോഗസ്ഥരാകും കൈകാര്യം ചെയ്യുക. കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യങ്ങളിൽ അതാത് സ്ഥലങ്ങളിലെ സർക്കിൾ ഓഫീസർ മുതൽ താഴെക്കുള്ള ഉദ്യോഗസ്ഥർ വരെ സംഭവം അറിയുകയും കൃത്യത വരുത്തകയും ചെയ്യണം.
ഉത്തർപ്രദേശിൽ അടുത്തിടെ സ്ത്രീകൾക്കെതിരെ നിരവധി അതിക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബലാത്സംഗവും ലൈംഗിക അതിക്രമങ്ങളും തുടർച്ചയാകുന്നതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തുവന്നിരുന്നു. വ്യാഴാഴ്ച കാൺപൂരിൽ 21കാരിയായ ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.