ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ തമിഴ്നാടിന് ഇളവ്
text_fieldsന്യൂഡൽഹി: ദീപാവലി ദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണത്തിൽ തമിഴ്നാടിന് മാത്രം ഇളവ് നൽകി സുപ്രീംകോടതി. പകൽ സമയത്ത് സൗകര്യപ്രദമായ രണ്ടു മണിക്കൂർ നേരം തമിഴ്നാടിന് പടക്കങ്ങൾ പൊട്ടിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തമിഴ്നാട്ടിലെ അണ്ണാ ഡി.എം.കെ സർക്കാർ നൽകി പ്രത്യേക അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.
കോടതിയെ സമീപിച്ച തമിഴ്നാടിന് മാത്രമാണ് കോടതി ഇളവ് അനുവദിച്ചത്. മറ്റ് സംസ്ഥാനങ്ങൾ രാത്രി എട്ടുമുതല്‍ രാത്രി 10 വരെ പടക്കങ്ങള്‍ ഉപയോഗിക്കാവൂ എന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ദീപാവലി ദിനത്തില്‍ രാത്രി എട്ടുമുതല്‍ രാത്രി 10 വരെമാത്രമെ പടക്കങ്ങള്‍ ഉപയോഗിക്കാവൂ എന്നാണ് ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇന്നലെ വിധി പുറപ്പെടുവിച്ചത്. കൂടാതെ, ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും കോടതി നിബന്ധന വെച്ചു.
ദീപാവലിക്ക് സമാനമായി ക്രിസ്മസ് പുതുവത്സര ദിനങ്ങളില്‍ രാത്രി 11.30 മുതല്‍ 12.30 വരെയും പടക്കങ്ങള്‍ ഉപയോഗിക്കാനും വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
അതേസമയം, ഇ-കൊമേഴ്‌സ് സൈറ്റുകള്‍ വഴി പടക്കങ്ങള്‍ വില്‍ക്കരുതെന്നും ലൈസന്‍സ് ഉള്ളവര്‍ മാത്രമേ പടക്കങ്ങള്‍ വില്‍ക്കാന്‍ പാടുള്ളു. അനുവദനീയമായ അളവില്‍ പുകയും ശബ്ദവുമുണ്ടാകുന്ന തരത്തിലുള്ള പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂയെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.