'ഇന്ത്യയെ സമ്മർദത്തിലാക്കാൻ നീക്കം'; വിസ നിരക്ക് വർധന യു.എസ് തന്ത്രമെന്ന് സി.പി.എം
text_fieldsന്യൂഡൽഹി: മറ്റു രാജ്യങ്ങളുടെ ചെലവിൽ സ്വന്തം വ്യാപാര താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്ക നിർബന്ധിത തന്ത്രങ്ങൾ ഉപയോഗിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ . അമേരിക്ക വിസ നിരക്ക് വർധിപ്പിച്ചതിനെതിരെ പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് പരാമർശം.
ഉഭയകക്ഷി വ്യാപാര ചർച്ചകൾ പുനരാരംഭിച്ചതോടെ ഇന്ത്യയെ സമ്മർദത്തിലാക്കാനാണ് നീക്കം. വഴങ്ങാൻ നിർബന്ധിക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഈ തന്ത്രങ്ങളെ ചെറുക്കുന്നതിനുപകരം സ്വാശ്രയത്വത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. അമിത നിരക്ക് ചുമത്തിയ ട്രംപ് ഭരണകൂടത്തിന്റെ ഏകപക്ഷീയ പ്രതികാരനടപടികളെ പാർട്ടി അപലപിച്ചു. പ്രധാനമന്ത്രിയുടെ സമീപനവും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണവും നിരാശജനകവും അപമാനകരവുമാണ്.
എച്ച്-1ബി വിസക്കാരുടെ പ്രവേശനം നിയന്ത്രിക്കുന്നത് ആയിരക്കണക്കിന് ഇന്ത്യൻ പ്രഫഷനലുകളെ ബാധിക്കും. കരിയർ തടസ്സപ്പെടുത്തുകയും അവരുടെ ഉപജീവനമാർഗത്തെ ബാധിക്കുകയും ചെയ്യും. നിർബന്ധിതവും അന്യായവുമായ ഇത്തരം നടപടികൾക്കെതിരെ കേന്ദ്ര സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കണം. യു.എസ് സമ്മർദത്തിന് വഴങ്ങരുത്. ഇന്ത്യൻ ജനതയുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻ ഇടപെടലുണ്ടാകണം -സി.പി.എം ആവശ്യപ്പെട്ടു.
സി.പി.ഐ നേതാക്കെള വിമർശിച്ച് റിപ്പോര്‍ട്ട്
ന്യൂഡൽഹി: ചില നേതാക്കള്‍ കാലങ്ങളോളം ഒരേ പദവിയില്‍ തുടരുന്നത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും പാര്‍ട്ടിയില്‍ മുരടിപ്പ് ഉണ്ടാകുന്നു എന്നുമുള്ള ആത്മവിമർശനവുമായി സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കാനുള്ള സംഘടന റിപ്പോര്‍ട്ട്. ചിലർ പാർട്ടിയെ ഉപയോഗിച്ച് പണമുണ്ടാക്കുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു, തിങ്കളാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയും നടക്കും.
പാര്‍ട്ടിയില്‍ ഇപ്പോഴും പുരുഷ മേധാവിത്വ മനോഭാവമാണെന്നും വനിതാ നേതാക്കള്‍ നേതൃനിരയിലേക്ക് ഉയരാന്‍ പല ഘടകങ്ങളും അനുവദിക്കുന്നില്ലെന്നുമുള്ള വിമര്‍ശനവുമുണ്ട്. പാര്‍ട്ടി നേതൃത്വം എടുക്കുന്ന പല തീരുമാനങ്ങളും താഴേതട്ടില്‍ നടപ്പാക്കാനാകുന്നില്ല. ഓരോ പാര്‍ട്ടി കോണ്‍ഗ്രസിലും പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ എടുക്കുന്നു. എന്നാല്‍, അത് നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും സംഘടന റിപ്പോര്‍ട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

