പശ്ചിമബംഗാളിൽ 12 വയസ്സുകാരിയുടെ കൊലപാതകം: ആൾക്കൂട്ട കൊലപാതകത്തിൽ സി.പി.എം നേതാവ് അറസ്റ്റിൽ
text_fields12 വയസ്സുകാരിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധം
കൊൽക്കത്ത: പശ്ചിമബംഗാളിലെ ബാരുയ്പൂരിൽ 12 വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ അക്രമങ്ങളിലും ആൾക്കൂട്ട കൊലപാതകത്തിലും സി.പി.എം പ്രാദേശിക നേതാവ് ലാഹെക് അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ശക്തികളാണെന്ന് സുവേന്ദു അധികാരി ആരോപിച്ചതിന് പിന്നാലെയാണ് ലാഹെക് അലിയെ കസ്റ്റഡിയിലെടുത്തത്. ജൂലൈ അഞ്ചിന് നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ അലിയുടെ പ്രകോപനപരമായ ഇടപെടലുകൾ ഉണ്ടെന്ന നിഗമനത്തിലാണ് അറസ്റ്റ്.
ജൂലൈ നാലിന് ബാരുയിപ്പൂരിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിറ്റേ ദിവസം ചാക്കിൽകെട്ടിയ നിലയിൽ സുർജാപൂർഹാറ്റ് പ്രദേശത്ത് നിന്നും കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പ്രതിയെന്ന് സംശയിക്കുന്ന ഇന്ദ്രജിത്തിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ 40-ഓളം പേർ അറസ്റ്റിലായിട്ടുണ്ട്.
എന്നാൽ ലാഹെക് അലിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രവർത്തി ആരോപിച്ചു. ’പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ അലിക്കെതിരെ വ്യാപകമായ ദുഷ്പ്രചാരണങ്ങളാണ് നടന്നത്. അറസ്റ്റിന് മുമ്പേ തന്നെ ഒരാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുന്നത് അന്വേഷണം സ്വാധീനിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു. നിയമപരമായി ഞങ്ങൾ ഇതിനെ നേരിടും,’ സുജൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇന്ദ്രജിത്ത കൊല്ലപ്പെട്ട സംഭവത്തെ ‘ആൾക്കൂട്ടകൊല’യായി കണക്കാക്കാനാവില്ലെന്ന് പറഞ്ഞ സുവേന്ദു, സംഭവത്തിന് പിന്നിൽ തീവ്രവർഗീയ ശക്തികളോ തെരഞ്ഞെടുപ്പിൽ വോട്ടർമാർ തള്ളികളഞ്ഞവരോ ആയിരിക്കാമെന്നും ആരോപിച്ചിരുന്നു. കൂടാതെ ഇന്ദ്രജിത്ത് മണ്ഡലിന്റെ കുടുംബത്തിന് സർക്കാർ ജോലി നിയമന ഉത്തരവും 25 ലക്ഷം രൂപ പാരിതോഷികവും മുഖ‍്യമന്ത്രി കൈമാറിയിരുന്നു.
പെൺകുട്ടിയുടെ കൊലപാതകത്തിൽ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾ, ജൂലൈ ഏഴിന് തെളിവെടുപ്പിനിടെ പൊലീസിൽ നിന്ന് തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കവേ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസ് ഇപ്പോൾ സി.ഐ.ഡി അന്വേഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

