കോവിഡ് പ്രതിരോധം പരാജയം; യു.പിയിൽ ഉദ്യോഗസ്ഥ സംഘത്തെ മാറ്റി യോഗി ആദിത്യനാഥ്
text_fieldsലഖ്നൗ: സംസ്ഥാനത്ത് കോവിഡിനെതിരായ പ്രതിരോധം പരാജയമാണെന്ന ആക്ഷേപങ്ങൾക്ക് ബലം പകർന്ന് തെൻറ കീഴിലുള്ള 'ടീം 11'ലെ ഉദ്യോഗസ്ഥ സംഘത്തെ മാറ്റി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ്. 11 പ്രധാന ഉദ്യോഗസ്ഥരടങ്ങുന്ന 'ടീം 11' ആയിരുന്നു ഇതുവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഇതിന് പകരം 'ടീം 9' രൂപീകരിച്ചിരിക്കുകയാണ് യോഗി. ഇതിൽ ഉദ്യോഗസ്ഥർക്ക് പുറമെ രണ്ട് മന്ത്രിമാരുമുണ്ട്.
രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാർട്ടികൾ യോഗി ആദിത്യനാഥിനെയും ടീം -11നെയും കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വളരെയധികം ആശ്രയിക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ഭരണകക്ഷിയായ ബി.ജെ.പിയിൽ നിന്നുള്ള എം.എൽ.എയും ഈ ആരോപണം ഉന്നയിച്ചു. ബ്യൂറോക്രസിയുടെ സഹായത്തോടെ കോവിഡിനെ നിയന്ത്രിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പരാജയപ്പെെട്ടന്ന് ബെയ്‌രിയ എം.എൽ.എ സുരേന്ദ്ര സിങ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉദ്യോഗസ്ഥരല്ല, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കേന്ദ്രീകരിച്ചായിരിക്കണം സംവിധാനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ ടീം 9ലെ ഒാരോ അംഗങ്ങൾക്കും പ്രത്യേക കമ്മിറ്റികളുടെ ചുമതലയുണ്ട്. 'കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യാനും അനുബന്ധ ജോലികൾക്കുമായാണ് മുഖ്യമന്ത്രി പുതിയ ടീം 9 രൂപീകരിച്ചത്. ഈ സംഘം മുഖ്യമന്ത്രിയെ നേരിട്ട് റിപ്പോർട്ട് ചെയ്യുകയും വിവിധ മേഖലകളിൽ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും' ^സർക്കാർ വക്താവ് അറിയിച്ചു.
ടീമിലെ അംഗമായ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ ഖന്നക്ക് വാക്സിനേഷൻ, ആശുപത്രി കിടക്കകളുടെ ലഭ്യത, മാനവ വിഭവശേഷി എന്നിവയുടെ ചുമതലയാണുള്ളത്. പരിശോധന, ആരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കൽ, രോഗികളുടെ വീട്ടുനിരീക്ഷണം എന്നിവക്ക് ആരോഗ്യമന്ത്രി ഹിതേഷ് ചന്ദ്ര അവസ്തി നേതൃത്വം നൽകും.
ചീഫ് സെക്രട്ടറി ആർ.കെ. തിവാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര സർക്കാറുമായുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുക. അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) ഓക്സിജെൻറ ലഭ്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കലാണ് ഡയറക്ടർ ജനറൽ ഓഫ് പൊലീസിെൻറ ചുമതല. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരെ നിരീക്ഷിക്കൽ, ശുചിത്വ പാലനം എന്നിവക്കും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സംസ്ഥാനത്തെ ഓരോ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലും 20 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ലഭ്യമാക്കണമെന്ന് വെള്ളിയാഴ്ചത്തെ യോഗത്തിൽ യോഗി ആദിത്യനാഥ് നിർദേശിച്ചിട്ടുണ്ട്. റെംഡെസിവിർ മരുന്നിെൻറ വിതരണവും ആവശ്യവും ജില്ല മജിസ്‌ട്രേറ്റ് നിരീക്ഷിക്കണം. ഇപ്പോൾ അടച്ചിട്ടിരിക്കുന്ന സ്കൂളുകളിൽ മെയ് അവസാനം വരെ ഓൺലൈൻ ക്ലാസുകൾ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വെള്ളിയാഴ്ച സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 332 പേരാണ് മരിച്ചത്. 34,626 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.