കോവിഡ് വാക്സിനുകൾ പൂർണ സുരക്ഷിതമെന്ന് ഡി.സി.ജി.ഐ; വന്ധ്യതയുണ്ടാക്കുമെന്ന വാദം അടിസ്ഥാനരഹിതം
text_fieldsന്യൂഡൽഹി: രാജ്യത്ത് അനുമതി നൽകിയ കോവിഡ് വാക്സിനുകൾ 110 ശതമാനം സുരക്ഷിതമാണെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വി.ജി. സോമാനി. വാക്സിൻ വന്ധ്യതക്ക് കാരണമാകുമെന്നത് തീർത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെകിന്‍റെ കോവാക്സിൻ എന്നിവയുടെ അടിയന്തര അനുമതിക്ക് ഇന്ന് ഡി.സി.ജി.ഐ അനുമതി നൽകിയിരുന്നു.
സുരക്ഷ സംബന്ധിച്ച് ചെറിയ ആശങ്കയുണ്ടായാൽ പോലും ഞങ്ങൾ അനുമതി നൽകില്ല. ഇപ്പോഴത്തെ വാക്സിനുകൾ 110 ശതമാനം സുരക്ഷിതമാണ്. ചെറിയ പനി, വേദന, അലർജി എന്നീ പാർശ്വഫലങ്ങൾ എല്ലാ വാക്സിനുകൾക്കും സാധാരണയായി കണ്ടുവരുന്നതാണ്. വന്ധ്യതയുണ്ടാക്കുന്നുവെന്ന പ്രചാരണം തീർത്തും അടിസ്ഥാനമില്ലാത്തതാണ് -അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിനുകളായ കോവിഷീൽഡിനും കോവാക്സിനുമാണ് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. ഇതോടെ രാജ്യത്ത് വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമാകും.
ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രസെനേകയും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

