'കോവിഡ് വാക്സിന് ആരോഗ്യവാൻമാരായ ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കണം'
text_fieldsന്യൂഡൽഹി: ആരോഗ്യവാൻമാരായ ചെറുപ്പക്കാർക്ക് 2022 ഒാടെ മാത്രമേ കോവിഡ് വാക്സിൻ ലഭ്യമാകൂവെന്ന് ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ. 'വാക്സിനേഷൻ തുടങ്ങേണ്ടത് ആരോഗ്യ പ്രവർത്തകരിലും മുൻനിര പോരാളികളിലുമാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. ശേഷം ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരന്മാർക്ക് ലഭ്യമാക്കണം. പിന്നീട് മറ്റുളളവർക്കും' -അവർ പറഞ്ഞു.
വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ച് നിരവധി നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ഞാൻ കരുതുന്നു ആരോഗ്യമുള്ള യുവജനങ്ങൾ വാക്സിൻ ലഭിക്കുന്നതിനായി 2022 വരെ കാത്തിരിക്കണം. വാക്സിൻ ഫലപ്രദമായതിനുശേഷം വാക്സിനേഷൻ എവിടെനിന്ന് തുടങ്ങണമെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.
സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭ്യമാകണമെങ്കിൽ 2021 വരെ കാത്തിരിക്കണം. അവ പരിമിതമായി മാത്രമേ ലഭ്യമാകൂ. കൂടാതെ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവർക്ക് വാക്സിൻ ആദ്യം ലഭ്യമാക്കുകയും വേണം. ജനുവരി ആദ്യമോ ഏപ്രിൽ ആദ്യമോ ലഭ്യമാക്കുമെന്നാണ് ചിന്തിക്കുന്നത്. എന്നാൽ ആ സമയത്തിനുള്ളിൽ എല്ലാം സാധാരണ നിലയിലാകുമെന്ന് ചിന്തിക്കാൻ കഴിയില്ല -അവർ പറഞ്ഞു.
രാജ്യങ്ങൾ വാക്സിനേഷന് ആദ്യം പരിഗണന നൽകുന്നത് വിവിധ വിഭാഗത്തിൽപ്പെട്ടവർക്കാണ്. ചൈന ജൂലൈയോടെ സൈന്യത്തിനും പിന്നീട് സർക്കാർ ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ ലഭ്യമാക്കുമെന്ന് കരുതുന്നു. റഷ്യ ആരോഗ്യപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കായിരിക്കും ആദ്യ പരിഗണന നൽകുക. ഇന്ത്യയിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും ആരോഗ്യ പ്രവർത്തകർക്കുമായിരിക്കും ആദ്യ പരിഗണന നൽകുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ പറഞ്ഞിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ, ആശ വർക്കർമാർ തുടങ്ങിയവർക്കായിരിക്കും മുൻഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.