കോവിഡ് രോഗികൾ പെരുകുന്നതിനിടെ ഡിസ്ചാർജിന് ഇളവ്
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 60,000 കടന്നിരിക്കേ, ആശുപത്രികളിൽനിന്ന് നേരത്തേ പറഞ്ഞയക്കാൻ പാകത്തിൽ ചട്ടം ഇളവുചെയ്ത് കേന്ദ്ര സർക്കാർ. ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പ് രണ്ടുവട്ടം കോവിഡ് പരിശോധന നടത്തണമെന്നും രണ്ടും നെഗറ്റിവായാൽ മാത്രം വീട്ടിൽ പോകാമെന്നുമുള്ള നിബന്ധന മാറ്റി. നേരിയ രോഗലക്ഷണം മാത്രമേ ഉള്ളൂവെങ്കിൽ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പുള്ള രണ്ടാമത്തെ ടെസ്റ്റ് നടത്തില്ല. അണുസാന്നിധ്യമുേണ്ടാ എന്ന് സ്ഥിരീകരിക്കുന്ന റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പി.സി.ആർ ടെസ്റ്റാണ് ഒഴിവാക്കുന്നത്.
രോഗബാധിതരെ ഡിസ്ചാർജ് ചെയ്യുന്നതിെൻറ മാർഗനിർദേശം ആരോഗ്യ മന്ത്രാലയമാണ് പുതുക്കിയത്. ഗുരുതരാവസ്ഥയുള്ള രോഗികളുടെ എണ്ണം വർധിച്ചാൽ, ആശുപത്രികളുടെ ഭാരം കുറക്കാൻ പുതിയ ചട്ടം സഹായിക്കുമെന്നാണ് വിശദീകരണം.വൈറസ് ബാധയുടെ ലക്ഷണം കണ്ട് 10 ദിവസത്തിനുശേഷം ലഘുവായ പ്രശ്നങ്ങൾ മാത്രമേയുള്ളൂവെങ്കിൽ, മൂന്നുദിവസം പനിയില്ലെങ്കിൽ, അത്തരക്കാരെ ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പ് പരിശോധന വേണ്ട.
മൂന്നു ദിവസംകൊണ്ട് പനി മാറിയ കേസുകൾ, ഓക്സിജൻ കൊടുക്കേണ്ടി വരുന്നില്ലെങ്കിൽ, രോഗലക്ഷണം കണ്ട് 10 ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാം. ലക്ഷണങ്ങൾ മൂന്നുദിവസംകൊണ്ട് മാറിയില്ലെങ്കിൽ, രോഗിക്ക് ഓക്സിജൻ കൊടുക്കേണ്ടി വരുന്നുണ്ടെങ്കിൽ ലക്ഷണം മുഴുവൻ മാറിയ ശേഷം മാത്രമേ ഡിസ്ചാർജ് ചെയ്യാവൂ. തുടർച്ചയായ മൂന്നുദിവസങ്ങളിൽ ശ്വാസതടസ്സമില്ലെന്ന് ഉറപ്പാക്കണം. ഇങ്ങനെ രോഗലക്ഷണത്തിൽ ആശ്വാസം കാണുന്ന കേസുകളിൽ ആർ.ടി പി.സി.ആർ ടെസ്റ്റ് കൂടാതെ ഡിസ്ചാർജ് ചെയ്യാം. എന്നാൽ, വീട്ടിൽ ഏഴുദിവസം ഐസൊലേഷനിൽ തുടരണം.
കടുത്ത രോഗലക്ഷണമുള്ളവർക്ക് രോഗമുക്തി നേടിയ ശേഷമാകും ഡിസ്ചാർജ്. പനി, ചുമ, ശ്വാസതടസ്സം എന്നിവ വീണ്ടുമുണ്ടായാൽ ചികിത്സകേന്ദ്രവുമായോ ഹെൽപ്ലൈനുമായോ 1075 എന്ന നമ്പറിലോ ബന്ധപ്പെടണം. 14ാം ദിവസം ടെലികോൺഫറൻസ് വഴി തുടർനടപടി തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
