മുംബൈ സ്ഫോടന പരമ്പര കേസ്: അധോലോക തലവന്മാരുടെ വിധി 16ന്
text_fieldsമുംബൈ: ’93ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ അധോലോക തലവന്മാരായ അബൂ സലിം, മുസ്തഫ ദോസ എന്നിവരടക്കം അഞ്ചു പേരുടെ വിധി പ്രത്യേക ടാഡ കോടതി ജൂൺ 16ന് പ്രഖ്യാപിക്കും. അന്ന് എല്ലാ പ്രതികളോടും ആർതർ റോഡ് ജയിലിലെ കോടതിയിൽ ഹാജരാകണമെന്ന് പ്രത്യേക ജഡ്ജ് ജി.എ. സനപ് ആവശ്യപ്പെട്ടു.
ആദ്യ സംഘം വിചാരണ നേരിടുന്നതിനിടെ വിദേശ രാജ്യങ്ങളിൽ പിടിയിലായി ഇന്ത്യക്ക് കൈമാറിയവരാണ് ഇൗ പ്രതികൾ. നേരത്തെ, യാകൂബ് മേമനും കുടുംബാംഗങ്ങളുമടക്കം 129 പേർ വിചാരണ നേരിട്ടിരുന്നു. ഇവരിൽ യാകൂബടക്കം 100 പേർ കുറ്റക്കാരാണെന്ന് 2006 ൽ അന്നത്തെ പ്രത്യേക ടാഡ കോടതി ജഡ്ജി പി.ഡി. കേഡെ കണ്ടെത്തിയിരുന്നു. യാകൂബ് അടക്കം 10 പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. യാകൂബ് മേമെൻറ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി മറ്റ് ഒമ്പത് പേരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. 2015 ജൂലൈ 30നാണ് നാഗ്പുർ സെൻട്രൽ ജയിലിൽവെച്ച് യാകൂബിനെ തൂക്കിക്കൊന്നത്.
90കളിൽ ദാവൂദ് ഇബ്രാഹിമിെൻറ ‘ഡി കമ്പനി’ അംഗമായിരുന്നു അബൂ സലിം. സ്ഫോടക വസ്തുക്കൾക്കൊപ്പം നഗരത്തിലേക്ക് കടത്തിയ ആയുധങ്ങൾ വിതരണം ചെയ്തത് അബൂ സലിം ആണെന്നാണ് കേസ്. 2005ൽ പോർച്ചുഗലിൽ പിടിയിലായി ഇന്ത്യക്ക് കൈമാറിയ സലിമിനെതിരെ നിരവധി കേസുകളുണ്ട്. ’95ലെ പ്രതീപ് ജെയിൻ കൊലക്കേസിൽ അബൂ സലിമിന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.