രണ്ടു വയസ്സിൽ താഴെയുള്ളവർക്ക് ചുമ മരുന്ന് നൽകുന്നത് നിരോധിച്ചേക്കും
text_fieldsന്യൂഡൽഹി: രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകുന്നത് നിരോധിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഇത്തരം മരുന്നുകളുടെ ഉപയോഗം പരമാവധി കുറക്കാനും മന്ത്രാലയം നിർദേശിച്ചേക്കും.
ഇന്ത്യൻ ഫാർമക്കോപ്പിയ കമീഷൻ പുറത്തിറക്കിയ ‘നാഷനൽ ഫോർമുലറി ഓഫ് ഇന്ത്യ (എൻ.എഫ്.ഐ) 2026’ കരട് രേഖയിൽ കഫ് സിറപ് നിരോധിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ നിർദേശിക്കാനോ നൽകാനോ പാടില്ലെന്ന് കരട് രേഖ വ്യക്തമാക്കുന്നു. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൃത്യമായ വൈദ്യപരിശോധനയും മേൽനോട്ടവുമില്ലാതെ ഇത്തരം മരുന്നുകൾ നൽകുന്നത് ഒഴിവാക്കണം. അതിഗുരുതര സാഹചര്യങ്ങളിൽ മാത്രം ഡോക്ടർമാരുടെ കർശന മേൽനോട്ടത്തിൽ മരുന്നുകൾ നൽകാം.
2025ൽ കഫ് സിറപ്പുകളിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡി.ഇ.ജി), എത്തിലീൻ ഗ്ലൈക്കോൾ (ഇ.ജി) എന്നീ വിഷാംശങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നീക്കം. ഇത്തരം രാസവസ്തുക്കൾ കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്. മരുന്നുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും ഉൽപന്നങ്ങളും സ്വതന്ത്രമായി പരിശോധിക്കേണ്ട ഉത്തരവാദിത്തം ഇനി മുതൽ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കായിരിക്കും.
ഗ്ലിസറിൻ, പ്രൊപിലീൻ ഗ്ലൈക്കോൾ തുടങ്ങിയ ചേരുവകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ചുമ എന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രവർത്തനമാണെന്നും ലക്ഷണങ്ങൾ മാറ്റുന്നതിനേക്കാൾ രോഗകാരണം കണ്ടെത്തി ചികിത്സിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

